പ്രാർഥനനിർഭരം ആദ്യ വെള്ളി
text_fieldsറമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ പ്രാർഥനയിൽ മുഴുകിയ വിശ്വാസികൾ
ചിത്രം: വി.കെ ഷെഫീർ
മസ്കത്ത്: റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകൾ നിറഞ്ഞ് കവിഞ്ഞു. ബാങ്ക് വിളിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് തന്നെ പള്ളികളിൽ എത്തിയ വിശ്വാസികൾ ഖുർആൻ പാരായണവും പ്രാർഥനയുമായി കഴിച്ചു കൂട്ടി. റമദാനിൽ നേടിയെടുക്കേണ്ട പുണ്യങ്ങളെ കുറിച്ചും ജീവിതത്തിൽ കൈവരിക്കുന്ന നേട്ടങ്ങളെ കുറിച്ചും ഇമാമുമാർ ഖുതുബയിൽ ഉണർത്തി. ആത്മ വിശുദ്ധിയും സമർപ്പണവുമാണ് റമദാനിലൂടെ നേടിയെടുക്കേണ്ടതെന്നും പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. റമദാൻ ഖുർആന്റെ മാസമാണന്നും അത് പാരായണം ചെയ്യുയുകയും അത് ജീവിതത്തിൽ പകർത്തുകയും വേണമെന്നും ഇമാമുമാർ ആവശ്യപ്പെട്ടു.
വിശ്വാസികൾ ഏറെ നേരത്തെ തന്നെ മസ്ജിദിൽ ഇടം പിടിച്ചിരുന്നു. പിന്നീട് കൂടുതൽ വിശ്വാസികൾ എത്തിച്ചേർന്നതോടെ മസ്ജിദുകളിൽനിന്ന് പ്രാർഥന മന്ത്രണങ്ങളും ഖുർആൻ പാരായണങ്ങളും ഉയർന്നു. ഇതോടെ മസ്ജിദുകൾ ഭക്തസാന്ദ്രമായി. തിരക്ക് വർധിച്ചതോടെ പലർക്കും മസ്ജിദിന് പുറത്ത് ഇരിക്കേണ്ടി വന്നു. റൂവിയിലും പരിസരത്തും നിരവധി മസ്ജിദുകൾ ഉണ്ടെങ്കിലും ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് റൂവി ഖാബൂസ് മസ്ജിദിലാണ്.
വിശുദ്ധ റമദാനിലെ വെള്ളിയാഴ്ചകൾക്ക് ഏറെ പ്രധാന്യമുണ്ടെന്ന് കരുതുന്നവരാണ് വിശ്വാസികൾ. പലരും കുട്ടികളും കുടുംബങ്ങളുമായുമെത്തിയത് തിരക്ക് വർധിക്കാൻ കാരണമായി. ജുമുഅ നമസ്കാര ശേഷവും നിരവധി പേർ ഖുർആൻ പരായണവും പ്രാർഥനയുമായി മസ്ജീദുകളിൽ തന്നെ തങ്ങി. ഇവരിൽ പലരും വൈകുന്നേര നമസ്കാരത്തോടെയാണ് പിരിഞ്ഞു പോയത്. പല മസ്ജിദുകളിലും നമസ്കാര ശേഷം വിവിധ ഭാഷകളിൽ ഉദ്ബോധന പ്രസംഗങ്ങളുമുണ്ടായിരുന്നു.
വിവിധ വ്യക്തികളും കൂട്ടായ്മകളുമാണ് റമദാൻ ഉപദേശങ്ങൾ സംഘടിപ്പിച്ചത്. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലവസ്ഥ മസ്ജിദുകളിൽ ഒത്ത് കൂടിയവർക്കും നോമ്പെടുക്കുന്നവർക്കും ഏറെ അനുഗ്രഹമായി. മസ്കത്ത് നഗരത്തിലെ ഖാബുസ് മസ്ജിദ്, അൽ ഫലാഹ് മസ്ജിദ്, വൽജയിലെ ബുഖാരി മസ്ജിദ്, സലാല, സൂർ, ബർക്ക, ബുറൈമി, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലെ മസ്ജിദുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികൾ കൂടുതലയായി പങ്കെടുക്കുന്ന മസ്ജിദുകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം ഖുതുബയുടെ മലയാള പരിഭാഷയും നടന്നു.പള്ളികളിൽ ഔദ്യോഗിക തറാവീഹിനു പുറമെ മലയാളികൾ അടക്കമുള്ള നിരവധി മത കൂട്ടായ്മകളുടെ തറാവീഹും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

