ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ ദീര്‍ഘ അവധി ലഭിച്ചേക്കും
text_fieldsമസ്കത്ത്: ഒമാനിൽ ഈദുല്‍ ഫിത്വ്റിനായി വാരാന്ത്യ അവധിയടക്കം അഞ്ചുദിവസത്തെ അവധി ദിനങ്ങൾ ലഭിച്ചേക്കും. സുൽത്താനേറ്റിലെ ഏകീകൃത അവധി ചട്ടങ്ങള്‍ പ്രകാരം റമദാനിലെ 29 മുതല്‍ ശവ്വാൽ മൂന്നു വരെയാണ് ഔദ്യോഗിക അവധി കാലയളവ്.
ഇത്തവണ ഇത് മാര്‍ച്ച് 19 വ്യാഴാഴ്ച ആരംഭിച്ച് മാര്‍ച്ച് 23 തിങ്കളാഴ്ച അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും യാത്രകള്‍, കുടുംബസംഗമങ്ങള്‍, വിനോദയാത്രകള്‍ എന്നിവക്ക് തുടർച്ചയായ അഞ്ചുദിവസത്തെ അവധി ലഭിച്ചേക്കും.
2026ലെ അവധിയുടെ ദൈര്‍ഘ്യം ഒമാന്‍ തൊഴില്‍ നിയമത്തിലെ പ്രത്യേക വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക അവധിയുടെ ആദ്യദിനം വാരാന്ത്യത്തോടുകൂടി വന്നാല്‍ പകരം അവധി അനുവദിക്കണമെന്നതാണ് നിയമം. പെരുന്നാളിന്റെ ആദ്യദിനം മാര്‍ച്ച് 20 വെള്ളിയാഴ്ചയിലായേക്കുമെന്ന ജ്യോതിശാസ്ത്ര കണക്കുകൂട്ടലിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഒരു അധിക അവധി ലഭിക്കും.
പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അവധിയുടെ പൂര്‍ണ പ്രയോജനം ഉറപ്പാക്കുന്നതിനാണ് ഈ വ്യവസ്ഥ. അഞ്ചുദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് 24 മുതല്‍ ഔദ്യോഗികമായി ജോലി പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അതേസമയം, അവധിയുടെ അന്തിമ പ്രഖ്യാപനം ചന്ദ്രദര്‍ശനത്തെ ആശ്രയിച്ചായിരിക്കും. ശവ്വാല്‍ പുതുചന്ദ്രദര്ശനത്തിനായി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മുഖ്യ സമിതി മാര്‍ച്ച് 19ന് വൈകീട്ട് യോഗം ചേരും.
അറവുശാലകള്‍ക്ക് റമദാന് സമയക്രമം പ്രഖ്യാപിച്ചു
മസ്കത്ത്: റമദാന് മാസത്തോടനുബന്ധിച്ച് സീബ്, ആമിറാത്ത് മേഖലകളിലെ അറവുശാലകളുടെ പ്രവൃത്തിസമയം പുതുക്കി നിശ്ചയിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് പുതിയ സമയക്രമം. റമദാന് സമയക്രമം പ്രകാരം കമ്പനികള്‍ക്കും മാംസക്കടകള്ക്കും ദിവസവും രാവിലെ ആറു മുതല്‍ ഒമ്പതു വരെ അറവുശാല സേവനം ലഭ്യമാകും. വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് സേവനം ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ചകളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം. രാവിലെ ആറു മുതല്‍ 11 വരെയും ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയും സേവനം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതാണ് ഈ ക്രമീകരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരക്ക് കുറക്കാനും സേവനങ്ങള്‍ ക്രമീകരിച്ച രീതിയില്‍ നല്‍കാനും ലക്ഷ്യമിട്ടാണ് സമയക്രമം പുനഃസംഘടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. അംഗീകൃത ആരോഗ്യ, സുരക്ഷ, പരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും എല്ലാ സേവനങ്ങളും തുടരുകയെന്നും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

