ഇരുപത്തിയേഴാം രാവ്: ഭക്തിസാന്ദ്രമായി പള്ളികൾ
text_fieldsമസ്കത്ത്: റമദാൻ 27ാം രാവായ ബുധനാഴ്ച രാത്രി പള്ളികളിലെത്തിയത് നൂറുകണക്കിന് വിശ്വാസികൾ. ആരാധനകൾക്ക് ആയിരം മാസത്തെ പുണ്യം ലഭിക്കുന്ന ലൈത്തുൽ ഖദ്റിനെ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന 27ാം രാവിെൻറ പുണ്യം നുകരാനെത്തിയ വിശ്വാസികളാൽ പല പള്ളികളും നിറഞ്ഞുകവിഞ്ഞു. വിശ്വാസികളുടെ കണ്ണും മനസ്സും നിറക്കാൻ പള്ളികളുടെ വാതിലുകൾ ഇന്നലെ മുഴുവൻ സമയവും തുറന്നുകിടന്നു. വെളിച്ചം ഇമവെട്ടാതെ നിറഞ്ഞുനിന്നു. ബുധനാഴ്ച രാവിലെ മുതൽതന്നെ മിക്ക പള്ളികളിലും വിശ്വാസികൾ ഖുർആൻ പാരായണവും ദൈവസ്തുതികളുമായും കഴിച്ചുകൂട്ടി. അസർ നമസ്കാരത്തിന് ശേഷം ആളുകളുടെ എണ്ണം വർധിച്ചു.
നോമ്പുതുറക്കും ഇഷാഅ്, തറാവീഹ് നമസ്കാരങ്ങൾക്കും രാത്രിയിലെ പ്രത്യേക നമസ്ക്കാരമായ തസ്ബീഹിനും വിശ്വാസികളുടെ ഒഴുക്ക് ആയിരുന്നു. അതിനുശേഷമുള്ള ഇമാമുമാരുടെ വികാര തീവ്രമായ പ്രഭാഷണത്തിനും പ്രാർഥനകളിലും വിശ്വാസികൾ പാപമോചനത്തിനും വരുംനാളുകളിലെ ശോഭനമായ ഭാവിക്കും വേണ്ടി കണ്ണീരോടെ പ്രാർഥനകളിൽ മുഴുകി.
പലരും അതിന് ശേഷമുള്ള ‘ഖിയാമുൽ ലൈൽ’ നമസ്കാരത്തിലും പെങ്കടുത്ത ശേഷമാണ് പിരിഞ്ഞത്.
നഗരത്തിലെ മിക്ക പള്ളികളിലും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. സുൽത്താൻ ഖാബൂസ് മസ്ജിദ്, മസ്ജിദുൽ ഫലാഹി എന്നിവിടങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടപ്പോൾ മച്ചി മാർക്കറ്റിലെ ബലദിയ മസ്ജിദിൽ വിശ്വാസികൾ പള്ളിക്ക് അകത്ത് പ്രാർഥന നടത്താൻ ഒരൽപം സ്ഥലത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. പല പള്ളികളിലും അത്താഴത്തിന് സൗകര്യമൊരുക്കിയതും ഉപകാരപ്രദമായി. വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും ബിരിയാണി, തരിക്കഞ്ഞി, പായസം, മോര്, കാവ എന്നിവക്ക് പുറമെ വിവിധതരം പലഹാരങ്ങളും ഒരുക്കിയിരുന്നു.
റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളിയുടെ അകവും പുറവും വിശ്വാസികളാൽ നിറയും. പള്ളികൾ തുറക്കുന്ന സമയമായ പത്തുമണിക്ക് മുേമ്പ വിശ്വാസികളാൽ പള്ളിപരിസരം നിറയും. ആദ്യ സഫിൽതന്നെ ഇടം പിടിക്കാൻ ആയിരിക്കും പിന്നീടുള്ള മത്സരം. കടുത്ത ചൂടിലും കഴിഞ്ഞ മൂന്നു വെള്ളിയാഴ്ചയും മിക്കയിടത്തും പള്ളികൾക്കു പുറമെനിന്നാണ് വിശ്വാസികൾ പ്രാർഥന നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.