ഖത്തർ പ്രധാനമന്ത്രിയും സുൽത്താൻ ഹൈതം ബിൻ താരിഖും കൂടിക്കാഴ്ച നടത്തി; യു.എസ്-ഇറാൻ ചർച്ചകളും മേഖലാ സ്ഥിരതയും ചർച്ചയായി
text_fieldsഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി അൽ ബറക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ. ഖത്തർ,ഒമാൻ പ്രതിനിധികൾ സമീപം
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ മസ്കത്തിലെ അൽബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി അൽ ബറക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. നിലവിൽ പുരോഗമിക്കുന്ന യു.എസ്-ഇറാൻ ചർച്ചകളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ നടക്കുന്ന യു.എസ്-ഇറാൻ ചർച്ചകളുടെ പുരോഗതിയാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായതെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിലവിലെ പ്രതിസന്ധിക്ക് സമഗ്രമായ പരിഹാരം കാണുന്നതിനും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ നേതാക്കൾ വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെയും പുതിയ പ്രാദേശിക സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് ഊന്നിപ്പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങളെ പിന്തുണക്കുന്നതിനായി സൗഹൃദ രാജ്യങ്ങളും അയൽരാജ്യങ്ങളും ഒത്തൊരുമിച്ച് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും പ്രാദേശിക-അന്തർദേശീയ പങ്കാളികൾ തമ്മിലുള്ള തുടർച്ചയായ സഹകരണവും ക്രിയാത്മകമായ ഇടപെടലുകളും അനിവാര്യമാണെന്ന് സുൽത്താൻ കൂട്ടിച്ചേർത്തു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
ഹുർമുസ് കടലിടുക്കിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചയായി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് വ്യാപാര-ഊർജ കയറ്റുമതി തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
അതേസമയം, ഹുർമുസ് കടലിടുക്കിലെ സുരക്ഷയുമായി ബന്ധപ്പെട്ട്, ഇറാൻ പ്രതിനിധികളും കഴിഞ്ഞ ദിവസം ഒമാനിലെത്തിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരടങ്ങുന്ന ഉന്നതതല ഇറാനിയൻ പ്രതിനിധി സംഘം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖുമായി അൽ ബറക്ക കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
അടുത്തിടെ ഒപ്പുവെച്ച ഇറാൻ-യു.എസ് ധാരണാപത്രം നടപ്പാക്കുന്നത് സംബന്ധിച്ചും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയും ഭാവി നിയന്ത്രണങ്ങളും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി. ഹുർമുസ് കടലിടുക്കിന്റെ ഭാവി സുരക്ഷാ മേൽനോട്ടത്തിനായി ഒരു സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനും നയതന്ത്ര ചർച്ചകൾ തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

