വിഷാംശമുള്ള ‘പഫർ ഫിഷ്’ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുത്; ജാഗ്രതാ നിർദേശവുമായി അധികൃതർ
text_fieldsമസ്‌കത്ത്: പക്ഷാഘാതത്തിനും ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന അതിശക്തമായ വിഷാംശം അടങ്ങിയ ചിലയിനം പഫർ മത്സ്യങ്ങൾ (കടൽപന്നി മത്സ്യം) വാങ്ങുന്നതിനും വിൽക്കുന്നതിനും കഴിക്കുന്നതിനുമെതിരെ ഒമാൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ ഉപഭോക്താക്കൾക്ക് കർശന ജാഗ്രതാ നിർദേശം നൽകി. ഇത്തരം പഫർ മത്സ്യങ്ങളിൽ ‘ടെട്രോഡോടോക്സിൻ’ എന്ന മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഒമാനിൽ വിപണനം നടത്താനും കഴിക്കാനും നിരോധനമുള്ള 12 ഇനം പഫർ, പോർക്കുപൈൻ മത്സ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ആരത്രോൺ ഹിസ്പിഡസ്, ആരത്രോൺ ഇമ്മാകുലേറ്റസ്, ഡയോഡൺ ഹിസ്ട്രിക്സ് തുടങ്ങിയവയാണ് നിരോധിച്ച പ്രധാന ഇനങ്ങൾ.
ഈ മത്സ്യങ്ങൾ സാധാരണ രീതിയിൽ പാകം ചെയ്യുകയോ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്തതുകൊണ്ട് മാത്രം അതിലെ വിഷാംശം ഇല്ലാതാകില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പ്രത്യേകം ഓർമിപ്പിച്ചു. അതിനാൽ സാധാരണ പാചക രീതികളിലൂടെ ഇതിനെ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾ ശ്രമിക്കരുത്.
ഈ വിഷം ശരീരത്തിലെത്തിയാൽ കൈകാലുകൾക്ക് തരിപ്പ്, ഓക്കാനം, ഛർദ്ദി, പേശി ബലഹീനത, പക്ഷാഘാതം, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ ഇത് മരണത്തിന് വരെ കാരണമായേക്കാം. ഉപഭോക്താക്കൾ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രം നല്ല മത്സ്യങ്ങൾ വാങ്ങി ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

