മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ‘സ്‌കോംബ്രോയ്ഡ് പോയിസണിങ്ങി’ന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
text_fieldsമസ്കത്ത്: മത്സ്യം വാങ്ങുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായി തണുപ്പിച്ചു സൂക്ഷിക്കാത്തതോ കൃത്യമായി റഫ്രിജറേറ്റ് ചെയ്യാത്തതോ ആയ മത്സ്യങ്ങൾ കഴിക്കുന്നത് വഴി ‘സ്‌കോംബ്രോയ്ഡ് പോയിസണിങ്’ എന്ന ഭക്ഷ്യവിഷബാധക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചില മത്സ്യങ്ങൾ ആവശ്യത്തിന് തണുപ്പിച്ചു സൂക്ഷിക്കാതിരിക്കുമ്പോൾ അവയിൽ ഉയർന്ന അളവിൽ ‘ഹിസ്റ്റമിൻ’ എന്ന വിഷാംശം രൂപപ്പെടും. ട്യൂണ, അയല, സൂത, നെയ്മീൻ തുടങ്ങിയ ‘സ്‌കോംബ്രോയ്ഡേ’ കുടുംബത്തിൽപ്പെട്ട മത്സ്യങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇതിന് ഈ പേര് വന്നത്. എന്നാൽ മത്തി പോലുള്ള മറ്റ് ചില മത്സ്യങ്ങളിലും ഇത് വരാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ബാക്ടീരിയൽ ബാധകളിൽ നിന്ന് വ്യത്യസ്തമായി, ഈ വിഷാംശം മത്സ്യം പാകം ചെയ്ത ശേഷമോ ഫ്രീസ് ചെയ്ത് സൂക്ഷിച്ച ശേഷമോ പോലും നശിച്ചുപോകില്ല എന്നത് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു. വിഷാംശം അടങ്ങിയ മത്സ്യം കഴിച്ച് മിനിറ്റുകൾക്കകം അലർജിക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കിയേക്കാം. മുഖം ചുവന്നുതുടുക്കുക, അമിതമായ ചൂട് അനുഭവപ്പെടുക, തലവേദന, തലകറക്കം, നെഞ്ചിടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിന് പുറമെ ശരീരത്തിൽ ചൊറിച്ചിൽ, തടിപ്പുകൾ, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടായേക്കാം. രോഗബാധ കഠിനമാകുന്ന സാഹചര്യങ്ങളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കാം.
വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് മാത്രം മത്സ്യം വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. മത്സ്യം വാങ്ങുമ്പോൾ അത് നല്ല ഐസിലിട്ട് സൂക്ഷിച്ചതാണെന്ന് ഉറപ്പാക്കുക. മത്സ്യത്തിന്റെ മണം, രുചി, രൂപം എന്നിവയിൽ എന്തെങ്കിലും മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അവ വാങ്ങരുത്. മത്സ്യം ദീർഘനേരം ഫ്രിഡ്ജിൽ വെക്കാതെ പുറത്തു സൂക്ഷിക്കരുതെന്നും മന്ത്രാലയം നിർദേശിക്കുന്നു. മത്സ്യം പിടികൂടുന്നത് മുതൽ അത് വിപണിയിലെത്തിച്ച് ഉപയോഗിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ താപനില നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഹിസ്റ്റമിൻ രൂപപ്പെടുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം ശരിയായ താപനില ക്രമീകരണം മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

