ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ മിഡിലീസ്റ്റിൽ സമാധാനം സാധ്യമല്ല; യുഎൻ രക്ഷാസമിതിയിൽ ഒമാൻ
text_fieldsഒമാന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഖാലിദ് സാലിഹ് അൽ റബ്ഖി യുഎൻ രക്ഷാസമിതിയിൽ സംസാരിക്കുന്നു
മസ്കത്ത്: മിഡിൽഈസ്റ്റ് മേഖലയിൽ സുസ്ഥിര സുരക്ഷ കൈവരിക്കണമെങ്കിൽ സംഘർഷങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യണമെന്ന് ഒമാൻ സുൽത്താനേറ്റ്. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവേയാണ് ഒമാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ ജനങ്ങളുടെ പുരോഗതിക്കും സമാധാനത്തിനും രാഷ്ട്രീയപരമായ പരിഹാരങ്ങളാണ് ഏറ്റവും വിശ്വസനീയമായ മാർഗമെന്നും ഒമാൻ കൂട്ടിച്ചേർത്തു.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉറേഗോയുടെ അധ്യക്ഷതയിൽ ‘മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിന് മധ്യസ്ഥതയും ചർച്ചയും പ്രോൽസാഹിപ്പിക്കുക’ എന്ന വിഷയത്തിൽ നടന്ന ഉന്നതതല യോഗത്തിൽ യു.എന്നിലെ ഒമാന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഖാലിദ് സാലിഹ് അൽ റബ്ഖിയാണ് രക്ഷാസമിതിയിൽ ഒമാനെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
തർക്കങ്ങൾ അതിന്റെ മൂലകാരണങ്ങളിൽ നിന്ന് പരിഹരിക്കാതിരുന്നാൽ, അവ ഭാവിയിൽ പല രൂപത്തിൽ വീണ്ടും ഉയർന്നുവരുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് അൽ റബ്ഖി ചൂണ്ടിക്കാട്ടി. നയതന്ത്ര മധ്യസ്ഥതയും സമാധാന ശ്രമങ്ങളും വിജയകരമാകണമെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്കിടയിൽ പരസ്പര വിശ്വാസം വളർത്തണം. അതോടൊപ്പം രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മധ്യപൂർവേഷ്യയിലെ സുരക്ഷയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഫലസ്തീൻ പ്രശ്നമാണെന്ന് ഒമാൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച തത്വങ്ങൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന യാഥാർഥ്യമായി മാറാൻ ഫലസ്തീൻ ജനത ഇന്നും കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി ഒട്ടേറെ മനുഷ്യജീവനാണ് കവർന്നെടുക്കുന്നത്. ഫലസ്തീൻ മണ്ണിലെ ഇസ്രായേൽ അധിനിവേശം പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ഒമാൻ ആവർത്തിച്ചു.
1967 ജൂൺ നാലിലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കാനും ഫലസ്തീൻ ജനതക്ക് സ്വയം നിർണയാവകാശത്തിനുള്ള സ്വാതന്ത്ര്യം നൽകാനും ഇസ്രായേൽ തയാറാകണം. ഇത് അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന ഉടമ്പടിക്കും വിധേയമായിരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. സമാധാനം എന്നത് ഒരു തന്ത്രപരമായ തെരഞ്ഞെടുപ്പാണെന്ന കൂട്ടായ ബോധ്യം മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്കിടയിൽ ഉണ്ടാകേണ്ടതുണ്ട്. പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും അടിസ്ഥാനത്തിൽ, ലോകരാജ്യങ്ങൾക്കിടയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഒമാൻ തുടർന്നും പിന്തുണ നൽകുമെന്നും അൽ റബ്ഖി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

