ഒമാനിലെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 8.1 ശതമാനം കുറവ്
text_fieldsമസ്‌കത്ത്: സുൽത്താനേറ്റിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ ആകെ എണ്ണത്തിൽ 8.1 ശതമാനം കുറവ് രേഖപ്പെടുത്തി. ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജൂലൈ അവസാനം വരെ ഒമാനിലെ വിമാനത്താവളങ്ങൾ വഴി 7.6 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. 2025-ൽ ഇതേ കാലയളവിൽ ഇത് 8.3 ദശലക്ഷം ആയിരുന്നു.
മസ്‌കത്ത്, സലാല, സുഹാർ വിമാനത്താവളങ്ങളിലായി ആകെ 45,904 അന്താരാഷ്ട്ര സർവീസുകൾ നടത്തി. മുൻവർഷത്തെ അപേക്ഷിച്ച് (50,747 സർവീസുകൾ) ഇതിൽ 9.5 ശതമാനം കുറവുണ്ടായി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ആകെ 49,315 വിമാന സർവീസുകൾ നടന്നു. ഇതിൽ 7.3 ശതമാനം കുറവ് രേഖപ്പെടുത്തി. മസ്‌കത്ത് വിമാനത്താവളം വഴി ഒമ്പത് മാസത്തിനിടെ 6,855,942 യാത്രക്കാർ സഞ്ചരിച്ചു. എട്ടു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ 8.4 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ (6,164,584 യാത്രക്കാർ) ഒമ്പതു ശതമാനവും കുറവ് രേഖപ്പെടുത്തി.
അന്താരാഷ്ട്ര സർവീസുകളിൽ കുറവുണ്ടായപ്പോൾ, മസ്‌കത്ത് വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ മികച്ച വളർച്ച കൈവരിച്ചു. ആഭ്യന്തര വിമാന സർവീസുകൾ 3.1 ശതമാനം വർധിച്ച് 5,345 ആയി ഉയർന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം രണ്ടു ശതമാനം വർധിച്ച് 691,358 ആയി. കഴിഞ്ഞ ജൂലൈയിലെ കണക്കുകൾ പ്രകാരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഒമാനി പൗരന്മാരാണ്. ആകെ 204,591 ഒമാനി യാത്രക്കാരാണ് ഈ മാസം വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. ഇതിൽ 95,111 പേർ രാജ്യത്ത് തിരിച്ചെത്തിയവരും 109,480 പേർ വിദേശങ്ങളിലേക്ക് പുറപ്പെട്ടവരുമാണ്.
മസ്‌കറ്റ് വിമാനത്താവളം ഉപയോഗിച്ച വിദേശികളിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ. ആകെ 169,751 ഇന്ത്യൻ യാത്രക്കാരാണ് ജൂലൈയിൽ സർവീസ് നടത്തിയത്. ഇതിൽ 99,958 പേർ ഒമാനിലേക്ക് എത്തിയവരും 69,793 പേർ മസ്‌കത്തിൽ നിന്ന് പുറപ്പെട്ടവരുമാണ്.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ ആകെ 5,569 വിമാന സർവീസുകൾ നടന്നു; 5.3 ശതമാനം കുറവ് രേഖപ്പെടുത്തി. ആകെ യാത്രക്കാരുടെ എണ്ണം 797,620 ആയി കുറഞ്ഞു; 8.4 ശതമാനം കുറവ്. സലാലയിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളിൽ 30.8 ശതമാനത്തിന്റെ കുറവുണ്ടായി; 1,864 സർവീസുകൾ. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 32.9 ശതമാനം കുറഞ്ഞ് 246,257 ആയി.
ഖരീഫ് സീസണിനോട് അനുബന്ധിച്ച് സലാലയിലേക്കുള്ള ആഭ്യന്തര സർവീസുകൾ 16.2 ശതമാനം വർധിച്ച് 3,705 ആയി ഉയർന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 9.5 ശതമാനം വർധിച്ച് 551,363 ആയി. സുഹാർ വിമാനത്താവളത്തിൽ ജൂലൈ അവസാനം വരെ ആകെ 122 സർവീസുകൾ മാത്രമാണ് നടത്തിയത്; 6.2 ശതമാനം കുറവ്. ആകെ യാത്രക്കാർ 24.6 ശതമാനം കുറഞ്ഞ് 5,150 ആയി. ദുകം വിമാനത്താവളം ദുകം വിമാനത്താവളം വഴി ഒമ്പത് മാസത്തിനിടെ 326 ആഭ്യന്തര സർവിസുകൾ നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് സർവിസുകളിൽ 9.4 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ (31,255 യാത്രക്കാർ) 12.3 ശതമാനവും കുറവ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

