ജീവനുമുന്നിൽ അതിരുകൾ മാഞ്ഞു... :ഒമാനിൽ മരണക്കയത്തിൽനിന്ന് രണ്ട് ഇന്ത്യക്കാരെ കൈപിടിച്ചുയർത്തി പാകിസ്താനി യുവാവ്; കൈയടിച്ച് സോഷ്യൽ മീഡിയ
text_fieldsമസ്കത്ത്: അതിരില്ലാത്ത ഒരു ഇന്ത്യ- പാകിസ്താൻ ജീവിതകഥക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ഒമാനിലെ ബർകയിലാണ് സംഭവം. ഒമാനിൽ തുടരുന്ന കനത്ത മഴക്കിടെ വാദിയിലെ ഒഴുക്കിൽപെട്ട് മരണക്കയത്തിലേക്ക് നീങ്ങിയ രണ്ട് ഇന്ത്യക്കാരെ സാഹസികമായി പുറത്തെത്തിക്കുന്ന പാകിസ്താനി യുവാവിന്റെ വിഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ബർകയിൽ ജോലി ചെയ്യുന്ന പാകിസ്താനിലെ പെഷാവർ സ്വദേശി ഷഹ്‌സാദ് ഖാനാണ് ദുരന്തമുഖത്ത് മനഃസ്സാന്നിധ്യത്തോടെ പ്രവർത്തിച്ച് രണ്ട് ജീവൻ തിരിച്ചുപിടിച്ചത്.
അതിലുപരി, അപകടത്തിൽപെട്ടവരുടെ ദേശമോ ഭാഷയോ നോക്കാതെ മനുഷ്യനെന്ന പരിഗണന മാത്രം നൽകിയതിനാണ് ഈ 25 കാരൻ സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയത്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ബർകയിലെ ഒരു വാദി കരകവിഞ്ഞൊഴുകിയിരുന്നു. നൂറുകണക്കിന് പേർ വാദിയുടെ അരികിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കാർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച് വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.
വെള്ളത്തിൽ ഭാഗികമായി മുങ്ങിയ കാറിന് മുകളിലേക്ക് പാലത്തിൽനിന്ന് വാഹനത്തിന് മുകളിലേക്ക് ഷഹ്സാദ് ചാടി. ആദ്യം കാലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ല് ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. ഷഹ്സാദ് ഖാനെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബ് അഭിനന്ദനമറിയിച്ചു. ഖാന്റെ അതിരില്ലാ മനുഷ്യ സ്നേഹത്തിന് ആദരമൊരുക്കാനൊരുങ്ങുകയാണ് ഒമാനിലെ പാകിസ്താൻ എംബസിയും പാകിസ്താൻ പ്രവാസി സമൂഹവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

