വിഷുപ്പുലരിയിൽ...
text_fieldsമസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികൾ ഞായറാഴ്ച ആഘോഷിക്കും. പെരുന്നാൾ അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസമാണ് ഇത്തവണ ആഘോഷം. അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ പ്രധാന ചടങ്ങുകൾ രാവിലെതന്നെ തീർത്തായിരിക്കും ഓഫിസിലേക്ക് പോകുക.
അവധിയെടുത്ത് വിഷു ആഘോഷിക്കുന്നവരുമുണ്ട്. കുടുംബങ്ങളും ഒറ്റക്ക് താമസിക്കുന്നവരും പരമ്പരാഗത രീതിയിൽ തന്നെയാണ് വിഷു ആഘോഷിക്കുന്നത്. കണി കണ്ടുണരാൻ കണി വിഭവങ്ങളും നിരന്നു കഴിഞ്ഞു. വിഷു സദ്യ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് കുടുംബങ്ങൾ. പുതുവസ്ത്രങ്ങൾ ഉടുത്ത് കുട്ടികൾ വിഷു ൈക്കനീട്ടത്തിനായി കാത്തിരിക്കും. നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്.
വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെ എത്തിയിരുന്നു. കണി മാങ്ങയും വെള്ളരിയും, കൊന്നയും അടക്കമുള്ള വിഷു വിഭവങ്ങൾ വാങ്ങാൻ ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപെട്ടത്. കേരളത്തിൽനിന്ന് വിഷു വിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. കണി ക്കൊന്നകൾ കൂടി എത്തിയതോടെ വിഷു വിഭവങ്ങൾ പൂർണതയിലായി. വിഷുവിന്റെ ഭാഗമായി മാബേല സെൻട്രൽ പച്ചക്കറി മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു.
പല ഹൈപർ മാർക്കറ്റുകളിലും ഹോട്ടലുകളിലും വിഷു സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനായി നേരത്തെ തന്നെ ബുക്കിങ് തുടങ്ങിയിരുന്നു. സദ്യാ കിറ്റുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്നതായി ഹൈപ്പർ മാർക്കറ്റുമായി ബന്ധപ്പെട്ടവർ പറയുന്നു. വിഷു ഓഫറുകൾ വ്യാപാര സ്ഥാപനങ്ങളിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വിഷു ഉൽപന്നങ്ങൾക്കെല്ലാം പല വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ നൽകിയിരുന്നു. പച്ചക്കറി ഇനങ്ങളും ധാരാളമായി എത്തിയിരുന്നു. ഒമാനിലെ ക്ഷേത്രങ്ങളിലും ഞായറാഴ്ച സന്ദർശക തിരക്ക് അനുഭവപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.