1.3 ബില്യൺ ഒമാനി റിയാൽ കടന്ന് ഒമാന്റെ നികുതി വരുമാനം
text_fieldsമസ്കത്തിൽ വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ടാക്സ്
അതോറിറ്റി ചെയർമാൻ നാസിർ ഖാമിസ് അൽ ജശ്മി
സംസാരിക്കുന്നു
മസ്കത്ത്: 2025ലെ പൊതുസ്ഥാന ബജറ്റ് ലക്ഷ്യങ്ങൾ വിജയകരമായി കൈവരിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. മസ്കത്തിൽ വ്യാഴാഴ്ച നടന്ന അതോറിറ്റിയുടെ വാർത്താമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2025ലെ മൊത്തം നിലവിലെ വരുമാനം ഏകദേശം 1.373 ബില്യൺ ഒമാനി റിയാൽ ( ഏകദേശം 32,231 കോടി രൂപ) ആണെന്ന് ടാക്സ് അതോറിറ്റി ചെയർമാൻ നാസിർ ഖാമിസ് അൽ ജശ്മി വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാന തൂണുകളിലൊന്നാണ് നികുതി. പൊതുസേവനങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിനും സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങളെ നേരിടാനുള്ള സംസ്ഥാനത്തിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതിനും നികുതി സംവിധാനം നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവർഷം സമർപ്പിക്കപ്പെട്ട നികുതി റിട്ടേണുകളുടെ എണ്ണം 3.53 ലക്ഷം ആയി ഉയർന്നതായും ഇത് 2024നേക്കാൾ 37 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു. 2021നുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ഇൻകം ടാക്സ് രജിസ്ട്രേഷൻ 88%, വാറ്റ് രജിസ്ട്രേഷൻ 120%, എക്സൈസ് ടാക്സ് രജിസ്ട്രേഷൻ 222% എന്നിങ്ങനെ വർധനവ് രേഖപ്പെടുത്തി.
2025ലെ നികുതി വരുമാനത്തിൽ 658 മില്യൺ ഒമാനി റിയാൽ ഇൻകം ടാക്സിൽ നിന്നും, 631 മില്യൺ ംമാനി റിയാൽ വാറ്റിൽ നിന്നും, 84 മില്യൺ ഒമാനി റിയാൽ എക്സൈസ് ടാക്സിൽ നിന്നുമാണ് ലഭിച്ചത്.
ഇലക്ട്രോണിക് ഇൻവോയിസിങ്, നികുതി റിസ്ക് മാനേജ്മെന്റ് സിസ്റ്റം, നികുതി പ്രവർത്തനങ്ങളിൽ എ.ഐ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ നടപ്പാക്കാൻ അതോറിറ്റി ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
2025 അവസാനം വരെ ഒമാൻ മറ്റ് രാജ്യങ്ങളുമായി ഒപ്പുവെച്ച ഇരട്ട നികുതി ഒഴിവാക്കൽ കരാറുകളുടെ എണ്ണം ഏകദേശം 39 ആയതായും അറിയിച്ചു.
ആഭ്യന്തര -അന്താരാഷ്ട്ര തലങ്ങളിലെ നികുതി നയ പരിഷ്കരണങ്ങൾ, നികുതി വെട്ടിപ്പ് തടയൽ നടപടികൾ, നികുതി നീതി ശക്തിപ്പെടുത്തൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ സംരക്ഷണം, പൊതുവരുമാനത്തിന്റെ സുസ്ഥിരത എന്നിവയും ചർച്ചയായി. ഇവയൊക്കെയും സാമ്പത്തിക -വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണായകമാണെന്ന് അധികൃതർ വിലയിരുത്തി.
ടൂറിസ്റ്റുകൾക്കായി വാറ്റ് റീഫണ്ട് പദ്ധതിയുമായി ഒമാൻ ടാക്സ് അതോറിറ്റി
മസ്കത്ത്: സഞ്ചാരികൾക്കായി മൂല്യവർധിത നികുതി (വാറ്റ്) തിരികെ നൽകുന്ന സംവിധാനം നടപ്പാക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായി ഒമാനെ കൂടുതൽ ആകർഷകമാക്കാനും സന്ദർശകർ കൂടുതൽ തുക രാജ്യത്തിനകത്ത് ചെലവഴിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ചെലവുകളും റീഫണ്ട് ശതമാനവും സംബന്ധിച്ച് സേവനദാതാക്കളുമായി ധാരണയിലെത്തിയതിന് ശേഷമാണ് സഞ്ചാരികൾക്കായുള്ള വാറ്റ് റീഫണ്ട് സേവനം നടപ്പാക്കുകയെന്നും ടാക്സ് അതോറിറ്റി മസ്കത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നികുതി സംവിധാനത്തിന്റെ പ്രവർത്തനം, സമീപകാല പുരോഗതികൾ, ഭാവി പദ്ധതികൾ എന്നിവയുടെ സമഗ്ര അവലോകനത്തിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപനം. 2025ലെ വരുമാന ലക്ഷ്യങ്ങൾ വിജയകരമായി കൈവരിച്ചതായും ടാക്സ് അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുബജറ്റിൽ ഭരണഘടനാ ഘടകങ്ങൾക്ക് നിശ്ചയിച്ച കണക്കുകൾക്ക് അനുസൃതമായാണ് നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

