ഹുർമുസ് പ്രതിസന്ധിയിലും തടസ്സമില്ലാതെ ഒമാന്റെ എണ്ണ കയറ്റുമതി
text_fieldsമസ്കത്ത്: ഹുർമുസ് കടലിടുക്കിലുണ്ടായ സമീപകാല സംഭവവികാസങ്ങൾ ഒമാന്റെ എണ്ണ കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഊർജ, ധാതുവിഭവ മന്ത്രി സലിം ബിൻ നാസർ അൽ ഔഫി പറഞ്ഞു. മസ്കത്തിൽ ഊർജ, ധാതുവിഭവ മന്ത്രാലയം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമായിരുന്നു.
മേഖലയിലെ തന്ത്രപ്രധാനമായ ഈ ജലപാതയിൽ സമീപകാലത്തുണ്ടായ സുരക്ഷാ ആശങ്കകളും സംഘർഷങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, ഒമാനിൽ നിന്നുള്ള എണ്ണ കയറ്റുമതി സാധാരണ നിലയിൽ തന്നെ തുടരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലെ സംഭവങ്ങൾ എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം കാരണം ഏതാനും മണിക്കൂറുകൾ മാത്രമാണ് പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നത്-മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിലും രാജ്യത്തെ എണ്ണ കമ്പനികളുടെ ഉൽപാദന ശേഷിക്ക് അനുസൃതമായി കയറ്റുമതി സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഒമാന്റെ ഊർജ മേഖല സുസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് വഴിയാണ് ഒമാൻ, സൗദി, ഇറാഖ്, കുവൈത്ത്, ഖത്തർ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വലിയൊരു പങ്ക് ക്രൂഡ് ഓയിൽ കയറ്റുമതിയും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

