തൊഴിൽ കരാറുകൾ രേഖാമൂലവും അറബിയിലും ആയിരിക്കണം; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: ഒമാനിലെ പുതിയ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 33 അനുസരിച്ച് തൊഴിൽ കരാറുകൾ നിർബന്ധമായും രേഖാമൂലവും അറബി ഭാഷയിലുള്ളതുമായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഒപ്പിട്ട തൊഴിൽ കരാറിന്റെ രണ്ട് പകർപ്പുകൾ തയാറാക്കേണ്ടതും ഇരുവിഭാഗവും (തൊഴിലുടമയും തൊഴിലാളിയും) ഓരോ പകർപ്പ് വീതം സൂക്ഷിക്കേണ്ടതുമാണ്. അറബിക്ക് പുറമെ മറ്റ് ഭാഷകളിലും കരാറുകൾ തയാറാക്കാവുന്നതാണ്.
എന്നാൽ ഇരുപക്ഷവും ഒപ്പുവെച്ച, മന്ത്രാലയം അംഗീകരിച്ച അറബിപ്പതിപ്പ് ഇതിനോടൊപ്പം ഉണ്ടായിരിക്കണം. നിയമപരമായി ഇരു പതിപ്പുകൾക്കും തുല്യ സാധുതയായിരിക്കും ലഭിക്കുക. തൊഴിലുടമയുമായി രേഖാമൂലമുള്ള തൊഴിൽ കരാർ നിലവിലില്ലാത്ത സാഹചര്യങ്ങളിൽ പോലും, തൊഴിലാളികൾക്ക് തങ്ങളുടെ അവകാശവാദങ്ങളും ആനുകൂല്യങ്ങളും നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റ് തെളിവുകൾ വഴി തെളിയിക്കാൻ അവകാശമുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സുൽത്താനേറ്റിലെ നിയമപരമായ തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായി എല്ലാ തൊഴിൽ കരാറുകളും ബന്ധപ്പെട്ട യോഗ്യതയുള്ള അധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

