ഒമാൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിപ്പിൽ
text_fieldsമസ്‌കറ്റ്: ഒമാന്റെ ദേശീയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ പദ്ധതിയുടെ ഭാഗമായി രാജ്യം വൻ കുതിപ്പിലാണെന്ന് റിപ്പോർട്ട്. 2023-ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജി.ഡി.പി) 800 ദശലക്ഷം റിയാൽ സംഭാവന ചെയ്യാൻ ഡിജിറ്റൽ മേഖലക്ക് കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2040-ഓടെ ഈ വിഹിതം 10 ശതമാനമായി ഉയർത്തുകയാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ ‘ഹാർവെസ്റ്റ് ഓഫ് ദി ഡിജിറ്റൽ ഇക്കണോമി’ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാർ സേവനങ്ങളിൽ 94 ശതമാനം കാര്യക്ഷമത കൈവരിച്ചതായാണ് റിപ്പോർട്ട്. 3,166 സർക്കാർ സേവനങ്ങൾ ലളിതമാക്കുകയും 2,277 സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ 79 ദശലക്ഷം റിയാലിന്റെ നിക്ഷേപം നടന്നു.
ഒമാന്റെ സ്വന്തം ലാംഗ്വേജ് മോഡലായ ‘മുഈൻ’, എഐ സ്റ്റുഡിയോ എന്നിവ ഇതിൽ പ്രധാനമാണ്. ദുഖം സ്പേസ് പോർട്ടിൽ നിന്നുള്ള ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപണം, സ്വന്തം സാറ്റലൈറ്റ് നിർമ്മാണം എന്നിവ വഴി ബഹിരാകാശ രംഗത്തും ഒമാൻ സാന്നിധ്യമറിയിച്ചതായും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ഡിജിറ്റൽ തൊഴിലവസരങ്ങൾ രൂപ്പെടുത്തുന്നതിലും ആവശ്യമായ പരിശീലനം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ‘മക്കിൻ’ പദ്ധതിയിലൂടെ 11,000-ത്തിലധികം ഒമാനി പ്രഫഷനലുകൾക്ക് ഡിജിറ്റൽ പരിശീലനം നൽകി. ഐടി മേഖലയിലെ പ്രഫഷണൽ തസ്തികകളിൽ 69 ശതമാനവും സ്വദേശികളാണ്.
കഴിഞ്ഞവർഷം ഇ-കൊമേഴ്‌സ് ഇടപാടുകൾ 288 ദശലക്ഷം റിയാലിലെത്തി. പണമിടപാടുകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നതിൽ 703 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, പ്രാദേശിക പേയ്‌മെന്റ് കാർഡുകൾ എന്നിവ വികസിപ്പിക്കാനാണ് അടുത്ത ഘട്ടത്തിൽ ഒമാൻ ലക്ഷ്യമിടുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക നിർദേശപ്രകാരം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുസ്ഥിര സമ്പദ്‌വ്യവസ്ഥയാണ് ഒമാൻ വിഭാവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

