ഒമാൻ വിദേശകാര്യ മന്ത്രിയും യു.എൻ ജനറൽ സെക്രട്ടറിയും തമ്മിൽ ചർച്ച നടത്തി
text_fieldsമസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും തമ്മിൽ ഫോണിൽ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും മാനുഷിക പ്രത്യാഘാതങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനും രാഷ്ട്രീയ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് ചർച്ചയിൽ ഊന്നൽ നൽകി. നയതന്ത്ര ശ്രമങ്ങളെ പിന്തുണക്കുന്നതിലും വിവിധ പക്ഷങ്ങളുടെ കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കുന്നതിലും ഒമാൻ സുൽത്താനേറ്റ് വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
സമാധാന ശ്രമങ്ങൾ ശക്തമാക്കുന്നതിനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഇരുപക്ഷവും തമ്മിലുള്ള തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖലയിൽ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഒമാൻ വിദേശകാര്യ മന്ത്രിയും അടിവരയിട്ടു.
വിവേകത്തോടെയും ആത്മസംയമനത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിന് രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങൾക്ക് കൂടുതൽ മുൻഗണന നൽകണമെന്നും സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

