ഒമാൻ എയർ 30 വിമാനങ്ങൾകൂടി സ്വന്തമാക്കുന്നു
text_fieldsമസ്കത്ത്: ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ദീർഘദൂരയാത്രകളിൽ സുഖ യാത്ര പ്രദാനം ചെയ്യുന്നതും ഇന്ധനക്ഷമതയേറിയതുമായ 30 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് വാങ്ങാൻ തീരുമാനിച്ചത്. ഒാരോ വിമാനത്തിനും നൂറു ദശലക്ഷം ഡോളർ വീതമാണ് വില. 2023ഒാടെ 70 വിമാനങ്ങളും 75 ഇടങ്ങളിലേക്ക് സർവിസും എന്ന ലക്ഷ്യസാക്ഷാത്കാരത്തിെൻറ ഭാഗമായാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്. അടുത്ത വർഷം ആദ്യം മുതലാകും ഇൗ വിമാനങ്ങൾ ഒമാൻ എയർ നിരയിലേക്ക് എത്തിത്തുടങ്ങുക. ഡ്രീംലൈനർ വിമാനങ്ങൾ ധാരണപ്രകാരം തന്നെ ലഭിക്കുമെന്നും ഒമാൻ എയർ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 10 ഡ്രീംലൈനറുകൾ കൂടിയാണ് ഇനിയും എത്താനുള്ളത്.
പുതിയ വിമാനങ്ങൾ ലഭ്യമാകുന്നതിന് അനുസരിച്ച് പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിക്കുകയും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പുറത്തിറക്കുകയും ചെയ്യും. ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ മാഞ്ചസ്റ്ററിലേക്കും നൈറോബിയിലേക്കും ഒമാൻ എയർ സർവിസ് ആരംഭിച്ചിരുന്നു. കേരളത്തിലേക്ക് ഉള്ളതടക്കം വിവിധ റൂട്ടുകളിൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. മറ്റു വിമാന കമ്പനികളുമായി കോഡ്ഷെയർ ധാരണകൾ ഒപ്പുവെക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി മലേഷ്യൻ എയർലൈൻസുമായും റോയൽ ജോർഡനിയൻ എയർലൈൻസുമായാണ് ധാരണ ഒപ്പിട്ടത്. ഇതുവഴി ഒമാൻ എയർ യാത്രക്കാർക്ക് കൂടുതൽ റൂട്ടുകളിലേക്ക് അവസരങ്ങൾ തുറന്നുകിട്ടി. ഏഷ്യയിലേക്കും ബ്രിട്ടനിലേക്കുമുള്ള സർവിസുകളാണ് കമ്പനിക്ക് ഏറെ ലാഭകരം. ഇൗ റൂട്ടുകളിൽ കൂടുതൽ ശേഷിയുള്ളതും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങൾ സർവിസിന് ഇടാനാണ് പദ്ധതി.
കഴിഞ്ഞ മേയിലാണ് 737 മാക്സ് വിമാനങ്ങൾ ബോയിങ് അവതരിപ്പിച്ചത്. 230 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇൗ വിമാനങ്ങൾക്ക് ഏഴായിരം കിലോമീറ്റർ നിർത്താതെ പറക്കാൻ ശേഷിയുണ്ട്. നിലവിൽ ആറ് ഡ്രീം ലൈനർ വിമാനങ്ങൾ അടക്കം 47 വിമാനങ്ങളാണ് ഒമാൻ എയറിന് ഉള്ളത്. പുതിയ വിമാനങ്ങൾ വരുന്നതോടെ നിലവിലുള്ള വിമാനങ്ങളിൽ ചിലത് പിൻവലിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.