Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ന് ദേശീയ...

ഇന്ന് ദേശീയ ദിനാഘോഷം:  സുല്‍ത്താന്‍ ഖാബൂസ്  സല്യൂട്ട് സ്വീകരിക്കും

text_fields
bookmark_border
ഇന്ന് ദേശീയ ദിനാഘോഷം:  സുല്‍ത്താന്‍ ഖാബൂസ്  സല്യൂട്ട് സ്വീകരിക്കും
cancel

മസ്കത്ത്: സുല്‍ത്താനേറ്റ് വെള്ളിയാഴ്ച 46ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. ആഘോഷത്തിന്‍െറ ഭാഗമായി മുഅസ്കര്‍ അല്‍ സമൂദ് സുല്‍ത്താന്‍ സായുധ സേനാ മൈതാനത്ത് നടക്കുന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് സല്യൂട്ട് സ്വീകരിക്കും. സുല്‍ത്താന്‍ സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നിവ സൈനിക പരേഡില്‍ പങ്കെടുക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സംബന്ധിക്കും. രാജ്യത്തിന്‍െറ പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടത്തിന്‍െറയും വളര്‍ച്ചയുടെയും വാര്‍ഷിക ദിനമാണ് ഇന്ന്. സുല്‍ത്താന്‍ ഖാബൂസിന്‍െറ നായകത്വത്തില്‍ ദേശാഭിമാനം, പുരോഗതി, സുരക്ഷ, ഉന്നത  ജീവിതനിലവാരം തുടങ്ങി എല്ലാ മേഖലയിലും രാജ്യം പുരോഗതി നേടുകയാണ്. 
46 വര്‍ഷം മുമ്പ് സുല്‍ത്താന്‍ രാജ്യത്തോട് നടത്തിയ ആദ്യ പ്രഭാഷണത്തില്‍ ആധുനിക രാഷ്ട്രം പടുത്തുയര്‍ത്തുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞകാലങ്ങളില്‍  ഈ വാഗ്ദാനം പൂവണിയുന്ന കാഴ്ചകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ദേശീയ ഐക്യം നിലനിര്‍ത്താനും എല്ലാ മേഖലയിലും സന്തുലിതമായ വളര്‍ച്ചയുണ്ടാക്കാനും കഴിഞ്ഞൂവെന്നതാണ് രാജ്യം നേടിയ മികച്ച നേട്ടം. രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് സുല്‍ത്താന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഇതിനാല്‍ രാജ്യത്തെ പൗരന്മാരും വിദേശികളും സുരക്ഷിതത്വവും ഭദ്രതയും അനുഭവിക്കുന്നു. രാജ്യ പുരോഗതിക്ക് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ നല്‍കിയിരുന്നു. ഒമാനി ശൂറകള്‍ നിലവില്‍ വന്നത് ഇതിന്‍െറ ഭാഗമായാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് രാജ്യപുരോഗതിക്കുവേണ്ടി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായിരുന്നു മജ്ലിസു ശൂറ. അടുത്തമാസം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് രാജ്യം. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും നവോത്ഥാനത്തിന്‍െറ ഗുണഫലങ്ങള്‍ കാത്തുസൂക്ഷിക്കാനും സുല്‍ത്താന്‍ സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, റോയല്‍ ഒമാന്‍ പൊലീസ് എന്നീ സുരക്ഷാ സേനകളും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. 
രാജ്യം നവോത്ഥാനം നേടിയതുമുതല്‍ തന്നെ രാജ്യത്തിന്‍െറ സമൂല വളര്‍ച്ച ലക്ഷ്യംവെച്ച് പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 1976 മുതല്‍ 1980 വരെയായിരുന്നു ആദ്യത്തെ പഞ്ചവത്സര പദ്ധതി. ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് രാജ്യം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. രാജ്യത്തിന്‍െറ വളര്‍ച്ചക്കാവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ എണ്ണയില്‍നിന്നും ഗ്യാസില്‍നിന്നുമുള്ള വരുമാനമാണ് രാജ്യം ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍, എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എട്ടാം പഞ്ചവത്സര പദ്ധതിയില്‍ റോഡ്, വിമാനത്താവളം, തുറമുഖം തുടങ്ങിയ  അടിസ്ഥാന മേഖലക്കാണ് ഊന്നല്‍ നല്‍കിയത്. 
ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഇടിഞ്ഞതുകാരണം ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടത്തൊന്‍ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഇത് ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് പദ്ധതികള്‍ നടപ്പാക്കിയത്. സ്വദേശിവത്കരണ പ്രക്രിയക്ക് മാറ്റം വരുത്തരുതെന്നും സ്വദേശികള്‍ക്ക് ജോലി നഷ്ടപ്പെടുത്തരുതെന്നും സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധമായ പരിശീലനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് പണം നിക്ഷേപിക്കാനും പദ്ധതികള്‍ ആരംഭിക്കാനും സഹായങ്ങള്‍ നല്‍കിയിരുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഒമ്പത് ബില്യന്‍ റിയാലിന്‍െറ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 50 ശതമാനം പദ്ധതികളും അടുത്ത രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. രാജ്യത്തിന്‍െറ തൊഴില്‍ മേഖല, വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല എന്നിവയിലും വലിയ വളര്‍ച്ചക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ആരോഗ്യമേഖലയിലെ മികച്ച കാല്‍വെപ്പുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. 
99 ശതമാനം പ്രതിരോധ കുത്തിവെപ്പുകള്‍ നടപ്പാക്കിയ രാജ്യമെന്ന അംഗീകാരവും ഒമാനുണ്ട.് സഹോദര രാജ്യങ്ങളുമായും അയല്‍രാജ്യങ്ങളുമായും ഉറച്ച ബന്ധമാണ് ഒമാനുള്ളത്. ഒമാന്‍െറ സമാധാന നയതന്ത്രം ലോകത്ത് ഏറെ പ്രശംസ നേടിയിരുന്നു. ഇറാന്‍ ആണവപ്രശ്നം, സിറിയന്‍ പ്രശ്നം, യമന്‍ പ്രശ്നം എന്നിവയിലെല്ലാം ഒമാന്‍െറ നിലപാടുകള്‍ വിലപ്പെട്ടതാണ്.  വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഒമാന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ പല വിഷയങ്ങളിലും ഒമാന്‍െറ നിലപാട് ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman
Next Story