ഒമാനിലേക്ക് ഇന്ത്യൻ സഞ്ചാരികൾ ഒഴുകും; ടൂറിസം പ്രമോഷൻ കാമ്പയിൻ സമാപിച്ചു
text_fieldsജയ്പൂരിൽ ഒമാൻ ടൂറിസം മന്ത്രാലയം നടത്തിയ പ്രമോഷനൽ കാമ്പയിൻ
മസ്കത്ത്: സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ജയ്പൂരിൽ നടത്തിയ ടൂറിസം പ്രമോഷൻ കാമ്പയിൻ സമാപിച്ചു. ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രാദേശിക, ആഗോള ടൂറിസം വിപണികളിൽ ഒമാന്റെ ദൃശ്യപരത വർധിപ്പിക്കുന്നതിനുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു കാമ്പയിൻ. സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ആധുനിക ഹോസ്പിറ്റാലിറ്റി ഓഫറുകൾ എന്നിവ ഉയർത്തിക്കാട്ടിയാണ് കാമ്പയിൻ നടന്നത്.
സവിശേഷവും സുരക്ഷിതവുമായ മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനമായി ഒമാനെ മാറ്റുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജന്റുമാർ, എയർലൈൻ പ്രതിനിധികൾ, ഒമാനി ടൂറിസം പങ്കാളികളുമായി നടത്തുന്ന മുഖാമുഖ ബിസിനസ് മീറ്റിങ്ങുകൾ വർക്ക്ഷോപ്പിൽ ഉൾപ്പെട്ടിരുന്നു. സാഹസിക ടൂറിസം, പൈതൃക യാത്ര, ക്രൂസ് അനുഭവങ്ങൾ, വിവാഹ ലക്ഷ്യസ്ഥാനങ്ങൾ, ഹോസ്പിറ്റാലിറ്റി, എം.ഐ.സി.ഇ (മീറ്റിങ്ങുകൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) ടൂറിസം എന്നിവയിൽ ഒമാന്റെ ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം നിലനിൽക്കുന്ന പങ്കാളിത്തം കെട്ടിപ്പടുക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചിരുന്നത്.
ഒമാനിലെ ടൂറിസം മേഖലയിൽ നിന്നുള്ള പങ്കാളികളുടെ വിഷ്വൽ അവതരണവും നടന്നു. ഇന്ത്യൻ സഞ്ചാരികളുടെ മുൻഗണനകൾക്കും താൽപര്യങ്ങൾക്കും അനുസൃതമായി തയാറാക്കിയ യാത്രാപാക്കേജുകൾ എടുത്തുകാണിക്കുന്ന സംവേദനാത്മക സെഷനുകളും ഉൾപ്പെടുത്തിയിരുന്നു. കാമ്പയിനിലൂടെ കൂടുതൽ സന്ദർശകർ ഇന്ത്യയിൽനിന്ന് എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

