പുനരുപയോഗ ഊർജം വർധിപ്പിക്കാൻ ഒമാൻ
text_fieldsഇബ്രിയിലെ സൗരോർജ വൈദ്യുതി ഉൽപാദന നിലയം
മസ്‌കത്ത്: ദേശീയ ഊർജ തന്ത്രത്തിന്റെ ഭാഗമായി 2030ഓടെ വൈദ്യുതി ഉൽപാദനത്തിൽ പുനരുപയോഗ ഊർജത്തിന്റെ പങ്ക് 30 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് ഒമാൻ. ഇബ്രി -ഒന്ന്, ഇബ്രി- രണ്ട് മനാ- ഒന്ന്, മനാ - രണ്ട് എന്നിവിടങ്ങളിൽ സൗരോർജ പദ്ധതികളും ദോഫാറിൽ കാറ്റാടി ഊർജ പദ്ധതിയുമടക്കം സമീപകാലങ്ങളിൽ രാജ്യത്ത് പുനരുപയോഗ ഊർജ മേഖല വേഗത്തിൽ വളരുന്നതിന്റെ ചുവടുപിടിച്ചാണ് നീക്കം. ഏകദേശം 1550 മെഗാവാട്ടാണ് ഇബ്രി, മനാ, ദോഫാർ എന്നിവിടങ്ങളിലെ പുനരുപയോഗ ഊർജ പദ്ധതികളുടെ ശേഷി. രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 9.26 ശതമാനം ഇതിലൂടെയാണ് ലഭിക്കുന്നത്. അതോടൊപ്പം ദേശീയ വൈദ്യുതി ഗ്രിഡിനെ ശക്തിപ്പെടുത്താനും ഈ പദ്ധതികൾ സഹായകമായിട്ടുണ്ട്.
ഇവയുടെ തുടർച്ചയായി പുതിയ പദ്ധതികളും പുരോഗമിക്കുകയാണ്. 100 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി വൈദ്യുതി സംഭരണ സംവിധാനത്തോടെയുള്ള ഇബ്രി- മൂന്ന് പദ്ധതി ഇതിലുൾപ്പെടും. പദ്ധതി അടുത്തവർഷം രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ദോഫാർ- രണ്ട് വിൻഡ് പ്രൊജക്ടും ജലാൻ ബാനി ബൂ അലി വിൻഡ് പ്രൊജക്ടും വികസനഘട്ടത്തിലാണെന്നും 2027 മൂന്നാം പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 2030 വരെ നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതികളിൽ അൽ കാമിൽ, അൽ വാഫി, സിനാവ് എന്നിവിടങ്ങളിലെ സൗരോർജ പദ്ധതികളും മർസ സോളാർ പദ്ധതിയും ഉൾപ്പെടുന്നു.
കൂടാതെ ദുകം- രണ്ട്, ദുകം- മൂന്ന്, മഹൂത്ത്, സദാ, ഷാലിം, ഹാലാനിയാത്ത് ഐലൻഡ്, അൽ ജാസിർ എന്നിവിടങ്ങളിലായി കാറ്റ് ഊർജ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആകെ 5,080 മെഗാവാട്ട് സൗരോർജവും 1,720 മെഗാവാട്ട് കാറ്റിൽനിന്നുള്ള ഊർജവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ ബർകയിൽ മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പദ്ധതി 2031 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ പദ്ധതികൾ ദേശീയ ഊർജ സുരക്ഷ ശക്തിപ്പെടുത്താനും സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനും നിർണായകമാണെന്ന് ഊർജ മന്ത്രാലയത്തിലെ പുനരുപയോഗ ഊർജ വിഭാഗം ഡയറക്ടർ ജനറൽ ഹമൂദ് ബിൻ ഹമദ് അൽ സവാഫി വ്യക്തമാക്കി. ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളോടും ചേർന്നാണ് പുനരുപയോഗ ഊർജ പദ്ധതികൾ സുൽത്താനേറ്റിന്റെ വിവിധയിടങ്ങളിൽ നടപ്പാക്കുന്നത്.
ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ച പുനരുപയോഗ ഊർജത്തിന്റെ പങ്ക് 2024ൽ 4.26 ശതമാനമായിരുന്നതു 2025ൽ 9.46 ശതമാനമായി ഉയർന്നതായി ഹമൂദ് ബിൻ ഹമദ് അൽ സവാഫി ചൂണ്ടിക്കാട്ടി. പുനരുപയോഗ ഊർജ പദ്ധതികൾ വൈദ്യുതി ഗ്രിഡിന്റെ വിശ്വാസ്യത വർധിപ്പിക്കുകയും ഊർജ സ്രോതസ്സുകൾ വൈവിധ്യമാർന്നതാക്കുകയും രാജ്യത്തെ സാങ്കേതിക ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി മേഖലയിലും ഇതിന്റെ ഗുണഫലങ്ങൾ പ്രകടമായിക്കഴിഞ്ഞു. നിലവിൽ ഈ പദ്ധതികൾ ഏകദേശം 1.62 ദശലക്ഷം ടൺ കാർബൺ ഡൈഓക്സൈഡ് പുറംതള്ളലിനെ ഒഴിവാക്കാൻ സഹായിക്കുന്നു. 2030ഓടെ ഇത് ഏകദേശം 90 ലക്ഷം ടൺ വരെ ഉയരുമെന്ന് കണക്കാക്കുന്നു.അതേസമയം, ഏകദേശം 1.5 ബില്യൺ ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നതായും 2050ഓടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് പിന്തുണയാകുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

