ഹുർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് ഇന്ത്യ നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച് ഒമാൻ
text_fieldsമസ്കത്ത്: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നൽകുന്ന പിന്തുണക്ക് ഒമാൻ നന്ദി രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും വെള്ളിയാഴ്ച മസ്കത്തിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള തീവ്ര നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
കൂടിക്കാഴ്ചക്ക് ശേഷം വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് ഇന്ത്യയോടുള്ള നന്ദി പരസ്യമാക്കിയത്. ‘ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറെ മസ്കത്തിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഹുർമുസ് കടലിടുക്കിലെ സ്വതന്ത്ര നാവിക ഗതാഗതം ഉറപ്പാക്കാനുള്ള തീവ്ര നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് ഞങ്ങൾ സുപ്രധാനമായ ചർച്ച നടത്തി. ഇന്ത്യ നൽകുന്ന പിന്തുണക്ക് ഒമാൻ കൃതജ്ഞത അറിയിക്കുന്നു’- സയ്യിദ് ബദർ എക്സിൽ കുറിച്ചു.
ഒമാനും ഇന്ത്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ സമുദ്രബന്ധത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ സമുദ്രബന്ധം ഉഭയകക്ഷി സഹകരണത്തിന്റെ ശക്തമായ അടിത്തറയായി തുടരുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. ഉഭയകക്ഷി ബന്ധം, പ്രാദേശിക വികാസങ്ങൾ, വ്യാപാരം, സമുദ്ര സുരക്ഷാ സഹകരണം എന്നിവ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി മസ്കത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

