ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഒമാൻ സുൽത്താൻ ഫ്രാൻസിൽ; പാരിസിൽ ഊഷ്മള സ്വീകരണം
text_fieldsമസ്കത്ത്/പാരിസ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. 2020 ജനുവരിയിൽ ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം സുൽത്താൻ ഫ്രാൻസിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണിത്.
പാരിസിലെത്തിയ സുൽത്താന് ചരിത്രപ്രസിദ്ധമായ ‘ദ ഹൗസ് ഓഫ് ഇൻവാലിഡ്സിൽ’ ഗംഭീരമായ ഔദ്യോഗിക സ്വീകരണമാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയത്. തുടർന്ന് എലീസി കൊട്ടാരത്തിൽ എത്തിയ സുൽത്താനെ ഫ്രഞ്ച് പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനും വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുമുള്ള വിപുലമായ കൂടിക്കാഴ്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടന്നു.
പശ്ചിമേഷ്യൻ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളിൽ ഇടംപിടിച്ചു. ഈ ചരിത്ര സന്ദർശനത്തിനിടയിൽ ഒമാനും ഫ്രാൻസും തമ്മിൽ വിവിധ മേഖലകളിലെ പങ്കാളിത്തം ലക്ഷ്യമിട്ട് 12 സുപ്രധാന സഹകരണ കരാറുകളിൽ ഒപ്പുവെക്കുന്നുണ്ട്. ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി ഉൾപ്പെടെയുള്ള ഒമാന്റെ ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

