ഒമാനിലും ആക്രമണം: ഇന്ത്യക്കാർ ഉൾപ്പെട്ട എണ്ണക്കപ്പലും ദുകം തുറമുഖവും ആക്രമിക്കപ്പെട്ടു
text_fieldsമസ്കത്ത്: ഒമാനിലെ ദുകം തുറമുഖത്തും ഖസബിൽ എണ്ണക്കപ്പലിനുനേരെയും ഇന്ന് ആക്രമണം നടന്നു. ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുകമിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട്ചെയ്തു. എന്നാൽ, ആക്രമണത്തിന്റെ ഉറവിടം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
വാണിജ്യ തുറമുഖമായ ദുകമിൽ രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഇതിൽ ഒരു ഡ്രോൺ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിക്കുകയും ഒരു വിദേശ തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഇന്ധന ടാങ്കുകൾക്ക് സമീപം വീണെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാന്റെ മധ്യ-കിഴക്കൻ തീരത്ത് അൽ വുസ്ത ഗവർണറേറ്റിൽ അറേബ്യൻ കടലിന്റെ തീരത്തുള്ള ദുകം തുറമുഖം തലസ്ഥാനമായ മസ്കത്തിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിന് സമീപം മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെ ‘സ്കൈലൈറ്റ്’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരെയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ സുരക്ഷിതമായി ഒഴിപ്പിച്ചു.
ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഒമാൻ സുൽത്താനേറ്റ്, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അറിയിച്ചു. സൈനിക കേന്ദ്രങ്ങളുടെയോ സുരക്ഷാ ഉപകരണങ്ങളുടെയോ ചിത്രങ്ങൾ പകർത്തരുതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഒമാൻ പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

