ഒമാൻ-സൗദി കോഓഡിനേഷൻ കൗൺസിൽ യോഗം ഈ വർഷം ചേരും
text_fieldsമസ്കത്ത്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ഏകോപന കൗൺസിലിന്റെ ആദ്യ യോഗം ഈ വർഷം ചേരും. സൗദി-ഒമാനി കോഓഡിനേഷൻ കൗൺസിൽ സജീവമാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന സംവിധാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മസ്കത്തിൽ നടന്ന ആലോചന യോഗം ഫലപ്രദമാണെന്നും ഒമാൻ-സൗദി ബന്ധം ശക്തവും ദൃഢവുമാണെന്നും നിരവധി മേഖലകളിൽ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പ്രധാന പദ്ധതികളിൽ ഒപ്പിടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഏകീകരണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഫൈസല്‍ രാജകുമാരനെയും പ്രതിനിധി സംഘത്തെയും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിന്‍ ഹമദ് അല്‍ ബുസൈദി സ്വീകരിച്ചു. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്യുകയും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു. പരസ്പര താൽപര്യമുള്ള കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി. യോഗത്തിൽ ഒമാനിലെ സൗദി അംബാസഡർ അബ്ദുല്ല സൗദ് അൽ അൻസി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

