തീവ്ര ന്യൂനമർദം യമൻ ഭാഗത്തേക്ക് നീങ്ങി; സലാലയിൽ തിങ്കളാഴ്ചയും മഴ
text_fieldsമസ്കത്ത്: തീവ്ര ന്യൂനമർദം ദോഫാർ ഗവർണറേറ്റിെൻറ പടിഞ്ഞാറൻ അതിർത്തിയോടു ചേർന്നുള്ള യമൻ ഭാഗത്തേക്ക് നീങ്ങിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന് മണിക്കൂറിൽ 40 കിലോമീറ്റർ വരെയാണ് വേഗം. പടിഞ്ഞാറൻ ദോഫാറിലെ മരുഭൂ പ്രദേശങ്ങളിലടക്കം അടുത്ത 24 മണിക്കൂർ സമയം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഞായറാഴ്ച ഉച്ചക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമായിരിക്കും. ദോഫാർ തീരത്ത് തിരമാലകൾ നാലുമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇന്നത്തോടെ ദോഫാറിൽ ന്യൂനമർദം തീവ്രത കുറഞ്ഞ് ദുർബലമാകാനാണ് സാധ്യത. അതേസമയം, അറബിക്കടലിൽ ഇന്ത്യൻ തീരത്ത് രൂപം കൊണ്ട് ന്യൂനമർദം ശക്തിയാർജിച്ചുവരുകയാണ്.
നിലവിലെ തീവ്ര ന്യൂനമർദം നാളത്തോടെ ചുഴലിക്കൊടുങ്കാറ്റായി മാറി ഇന്ത്യയുടെ പടിഞ്ഞാറൻ തീരം പിന്നിടും. നിലവിൽ കാറ്റിെൻറ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെയാണ്. ഒമാനിലെ റാസൽ ഹദ്ദ് തീരത്തുനിന്ന് 1600 കിലോമീറ്റർ അകലെയാണ് തീവ്ര ന്യൂനമർദത്തിെൻറ നിലവിലെ സ്ഥാനം. ഇത് അടുത്ത മൂന്നു ദിവസത്തേക്ക് ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. തിങ്കളാഴ്ചയും സലാല നഗരത്തിലും പരിസരത്തും സാമാന്യം നല്ല മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ ശക്തി കുറവായിരുന്നു മഴക്ക്. ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് സലാല നഗര പരിസരങ്ങളിൽ പെയ്തതെന്നും ഇവിടത്തെ താമസക്കാർ പറഞ്ഞു. പലയിടങ്ങളിലും ശക്തമായ വാദികൾ ഉണ്ടായി. ഒൗഖദ് മേഖല രണ്ടു വശത്തുനിന്നും വാദികൾ വന്നതിനെ തുടർന്ന് ഏറെ സമയം ഒറ്റപ്പെട്ടു. മിർബാത്ത്, റായ്സൂത്ത്, മുഗ്സൈൽ, റഖിയൂത്ത്, ദൽഖൂത്ത് തുടങ്ങിയ പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ശക്തമായ മഴ പെയ്തു.
മഴയെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കാൻ പ്രവർത്തനമാരംഭിച്ച എമർജൻസി മാനേജ്മെൻറ് സെൻററിൽ 145ഒാളം രക്ഷാ അഭ്യർഥനകളാണ് ലഭിച്ചതെന്ന് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ മുഹ്സിൻ ബിൻ അഹമ്മദ് അൽ അബ്രി പറഞ്ഞു. വാദികളിൽ വാഹനം കുടുങ്ങൽ, ഒഴുക്കിൽപെടൽ, റോഡ് ഗതാഗതം തടസ്സപ്പെടൽ തുടങ്ങിയ കാര്യങ്ങളിലാണ് സഹായാഭ്യർഥന ലഭിച്ചത്. 140ലധികം പേർക്ക് സഹായം എത്തിച്ചു. മുങ്ങിപ്പോയ വാഹനങ്ങൾ പുറത്തെടുത്തതും ആളുകളെ രക്ഷിച്ചതും ഇതിന് പുറമെയാണ്. മൂന്നു പേരാണ് മഴക്കെടുതികളിൽ മരിച്ചത്.
വാദി ദഹൽനൂത്തിൽ ഒഴുക്കിൽ പെട്ട സ്വദേശിക്കായി തിരച്ചിൽ നടന്നുവരുകയാണ്. സെൻട്രൽ സലാലയിൽ കെട്ടിടം ഇടിഞ്ഞുവീണ് ഏഷ്യൻ സ്വദേശി മരിച്ചു. വാദികൾ ബോധപൂർവം മുറിച്ചുകടന്ന ഒന്നിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഴയുടെ ശക്തി കുറഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലാക്കുന്നതടക്കം രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. റഖിയൂത്തിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡ് കനത്ത മഴയിൽ തകർന്നു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ദോഫാർ നഗരസഭ ഗതാഗതം പുനഃസ്ഥാപിച്ചു. സലാലയുടെ പല താഴ്ന്ന പ്രദേശങ്ങളിലെയും കനത്ത വെള്ളക്കെട്ട് വലിയ പമ്പുകൾ ഉപയോഗിച്ചാണ് വറ്റിച്ചത്. വടക്കൻ ഒൗഖദിെൻറ ഭാഗങ്ങളിൽ പർവതങ്ങളിൽനിന്നും വാദികളിൽനിന്നും വെള്ളം വരുന്നതിനാൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.