മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ ഇന്ന് അവസാനിക്കും
text_fieldsമസ്കത്ത്: 48 ദിവസങ്ങൾക്ക് ശേഷം മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ വെള്ളിയാഴ്ച അവസാനിക്കും. രാവിലെ പത്തോടെയാണ് മത്ര വിലായത്ത് ഒഴിച്ചുള്ള സ്ഥലങ്ങളിലെ സഞ്ചാര വിലക്ക് നീക്കം ചെയ്യുക. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഏപ്രിൽ പത്തിനാണ് മസ്കത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഏപ്രിൽ 22 വരെയായിരുന്ന ലോക്ഡൗൺ പിന്നീട് രണ്ടു തവണയായി മേയ് 29 വരെ നീട്ടുകയായിരുന്നു. എന്നാൽ ഗ്രേറ്റർ മത്രക്ക് കീഴിലുള്ള മത്ര, റൂവി, ദാർസൈത്ത്, വാദികബീർ, ഹമരിയ ഭാഗങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള െഎസൊലേഷനും സഞ്ചാര നിയന്ത്രണവും തുടരുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. ഒമാനിലെ കോവിഡ് ബാധയുടെ കേന്ദ്ര സ്ഥാനം എന്നറിയപ്പെടുന്ന പ്രദേശമാണ് മത്ര വിലായത്ത്. ഇവിടെ നിലവിലുള്ള ചെക്ക്പോയൻറുകൾ തുടരും. വിലായത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യക്കാർക്ക് മാത്രമാണ് പുറത്തുപോകാൻ അനുവാദം ലഭിക്കുകയുള്ളൂ.
ബോഷർ, സീബ്, അമിറാത്ത്, ഖുറിയാത്ത് ഭാഗങ്ങളിൽ ഉള്ളവർക്കാകും ലോക്ഡൗൺ നീക്കിയതിെൻറ പ്രയോജനം ലഭിക്കുക. ഇവരുടെ സഞ്ചാര നിയന്ത്രണം ഒഴിവാകും. ഇവർക്ക് സമീപ ഗവർണറേറ്റുകളിലേക്ക് സഞ്ചരിക്കാനാകും. മസ്കത്തിന് പുറത്തുള്ളവർക്ക് ഇൗ ഭാഗങ്ങളിലേക്ക് വരുവാനും സാധിക്കും. ലോക്ഡൗൺ ഒഴിവാക്കിയതിൽ മത്ര വിലായത്തും ഉൾപ്പെടുമെന്ന ധാരണയിൽ ആളുകൾ ഇന്ന് കൂട്ടത്തോടെ പുറത്തിറങ്ങാൻ സാധ്യത ഉണ്ട്. എന്നാൽ അത്യാവശ്യക്കാരെയല്ലാതെ ചെക്പോയൻറുകൾ കടത്തി വിടില്ല. വ്യാഴാഴ്ച വൈകീട്ട് തന്നെ ഹമരിയ റൗണ്ട് എബൗട്ടിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. എന്നാൽ അത്യാവശ്യക്കാരെ മാത്രമാണ് ഖുറം, അൽ ഖുവൈർ ഭാഗത്തേക്ക് കടത്തി വിട്ടത്. മറ്റുള്ളവരോടെല്ലാം തിരികെ പോകുവാൻ നിർദേശിച്ചു. ഇന്ന് ലോക്ഡൗൺ ഒഴിവാക്കിയെന്ന് കരുതി അനാവശ്യമായി പുറത്തിറങ്ങുന്നവർ ഒാർക്കുക. മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ കിടന്ന ശേഷം തിരികെ താമസ സ്ഥലത്തേക്ക് തന്നെ തിരികെ വരാം എന്നല്ലാതെ നഗരത്തിന് പുറത്തേക്ക് പോകാൻ സാധിക്കുകയില്ല.
ലോക്ഡൗൺ നീക്കുന്നതോടെ പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയും കച്ചവടക്കാർക്ക് ഉണ്ട്. ഏപ്രിൽ അവസാനവും മെയ് ആദ്യത്തിലുമായാണ് കൂടുതൽ കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയത്. നിലവിൽ 63 ഇനങ്ങളിലെ സ്ഥാപനങ്ങൾക്കാണ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇതിൽ പരമ്പരാഗത സൂഖുകൾ, ഷോപ്പിങ് മാളുകൾക്ക് അകത്തുള്ള സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.