മരുഭൂമിയിൽ കുടുങ്ങിയ കുടുംബത്തെ കണ്ടെത്താൻ സഹായിച്ച സ്വദേശിക്ക് ആദരം
text_fieldsമസ്കത്ത്: ശർഖിയ മരുഭൂമിയിൽ ഒറ്റപ്പെട്ട കുടുംബത്തെ കണ്ടെത്താൻ പൊലീസിനെ സഹായിച്ച സ്വദേശിക്ക് ആദരം. മൂന്നുവയസ്സുള്ള കുട്ടിയടങ്ങുന്ന വിദേശി കുടുംബമാണ് ആമെർ മബ്റൂഖ് അൽ ഗീലാനി എന്ന സ്വദേശിയുടെ ഇടപെടലിനെ തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരുഭൂമിയുടെ ഭൂമിശാസ്ത്രത്തെ കുറിച്ച അറിവാണ് കുടുംബത്തെ കണ്ടെത്താൻ സഹായിച്ചത്. ഏഴു മണിക്കൂർ നേരത്തേ തെരച്ചിലിനെ തുടർന്നാണ് ഇവരെ കണ്ടെത്തിയത്. പൊലീസിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളാണ് വിദേശി കുടുംബത്തെ കാണാതായ വിവരം അറിയിച്ചതെന്ന് ആമെർ അൽ ഗീലാനി പറയുന്നു. മൊബൈൽ ഫോണും ഇവർ സഞ്ചരിച്ച വാഹനത്തിലെ ജി.പി.എസും ഒാഫായ നിലയിലായിരുന്നു.
ഏറ്റവും ഒടുവിലത്തെ ജി.പി.എസ് സിഗ്നലുകൾ പരിശോധിച്ചപ്പോൾ ബിദിയയിൽനിന്ന് ഏകദേശം 73 കിലോമീറ്റർ ദൂരെയാണ് വാഹനം ഉള്ളതെന്ന് ഏകദേശ ധാരണ ലഭിച്ചതായി 27കാരനായ ആമെർ പറയുന്നു. തുടർന്ന് രാത്രി പത്തോടെയാണ് തെരച്ചിൽ സംഘം പുറപ്പെട്ടത്. കാറ്റും കാറ്റിൽ രൂപം മാറുന്ന മണൽകുന്നുകളുമൊക്കെ തെരച്ചിൽ ദുഷ്കരമാക്കി. ഒടുവിൽ പുലർച്ചെ നാലോടെയാണ് ഇവരെ കണ്ടെത്തിയത്. വാഹനത്തിൽ പെട്രോൾ ഉണ്ടായിരുന്നില്ല. കുറച്ച് വെള്ളം മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. അൽപനേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ അപകടകരമായ സാഹചര്യത്തിലേക്ക് ഇവർ എത്തുമായിരുന്നെന്ന് ആമെർ പറയുന്നു. ഇവർക്ക് ഭക്ഷണവും മറ്റും നൽകിയശേഷം തിരിച്ച് പുലർച്ചെ അഞ്ചോടെ ബിദിയയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.