ആദ്യ ആഴ്ച 7000 രജിസ്ട്രേഷൻ: നഖലിന് വൻ സ്വീകാര്യത
text_fieldsമസ്കത്ത്: റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് പുറത്തിറക്കിയ നഖൽ ഓൺലൈൻ സംവിധാനത്തിൽ തുടങ്ങിയ പുതിയ സംവിധാനത്തിന് മികച്ച പ്രതികരണം. വാഹനവുമായി ബന്ധപ്പെട്ടതെല്ലാം ഒറ്റ ക്ലിക്കിൽ സ്ക്രീനിൽ ലഭ്യമാകുന്ന നൂതന സംവിധാനം ഡിസംബർ ഒന്നിനാണ് പുറത്തിറക്കിയത്. സംവിധാനത്തിൽ അഞ്ചുദിവസം കൊണ്ടു ലഭിച്ചത് 7000ത്തിൽപരം രജിസ്ട്രേഷനുകളാണ്. ഇതുവഴി 7,000 വാഹന ഓപ്പറേറ്റിങ് കാർഡുകളാണ് ഗതാഗത മന്ത്രാലയം നൽകിയതെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
മുവാസലാത്ത് ബ്രാൻഡിന് കീഴിൽ രാജ്യത്തെ എല്ലാ ഗതാഗത സേവനങ്ങൾക്കുംവേണ്ടിയുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ നഖൽ പുതിയ റോഡ് ഗതാഗത നിയമത്തിെൻറ ചട്ടങ്ങൾ നടപ്പാക്കുന്നതിനും സ്കൂൾ ബസുകൾ, ടാക്സികൾ, ട്രക്കുകൾ എന്നിവക്കുള്ള ലൈസൻസ്, പെർമിറ്റ്, വാഹന രജിസ്ട്രേഷൻ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനുമാണ് ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും വ്യക്തികളുടെയും പൂർണ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ഉണ്ടെന്നും സംവിധാനത്തിന് കീഴിലെ പൂർണ പരിശോധനക്കുശേഷം മാത്രമേ ലൈസൻസുകളോ പെർമിറ്റുകളോ നൽകൂ എന്നും ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫൂത്തൈസി പറഞ്ഞു. ഒരു വെബ്സൈറ്റിലൂടെയും അപ്ലിക്കേഷനിലൂടെയും ലഭ്യമായ പുതിയ പ്ലാറ്റ്ഫോം റോയൽ ഒമാൻ പൊലീസ്, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു.
സ്വിഫ്റ്റ് പരിശോധന ആവശ്യങ്ങൾക്കായി എളുപ്പത്തിലുള്ള ഇ-സേവനമാണ് ഇത് ഉറപ്പുനൽകുന്നത്. ഗ്ലോബൽ കമ്പ്യൂട്ടർ സർവീസസ് എന്ന ഒമാനി എസ്.എം.ഇയാണ് പ്ലാറ്റ്ഫോം തയാറാക്കുന്നത്. റോഡ്-സമുദ്ര, പൊതുഗതാഗത മേഖലകളെ ഒരു കുടക്കീഴിൽ സമന്വയിപ്പിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തി പ്രകടന നിലവാരം നിരന്തരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി പറഞ്ഞു. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ബസുകൾ, ട്രക്കുകൾ, ടാക്സി ഡ്രൈവർമാർ എന്നിവരുൾപ്പെടെ സുൽത്താനേറ്റിലെ എല്ലാ റോഡ് ഗതാഗത ഉപയോക്താക്കളെയും ഉൾപ്പെടുത്തിയുള്ള സംയോജിത േഡറ്റാബേസാണ് പ്ലാറ്റ്ഫോമിലുള്ളത്. ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി വാഹന-റോഡ് ട്രാക്കിങ് സേവനങ്ങൾ സജീവമാക്കുന്നതിനുള്ള പദ്ധതികളും ഇതുവഴി സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.