ഒമാനിൽ പ്രമേഹബാധിതർ കൂടുന്നു
text_fieldsമസ്കത്ത്: ഒമാനിലും സമീപ രാഷ്ട്രങ്ങളിലും പ്രമേഹമടക്കം തീരാവ്യാധികൾ പിടിപെടുന്നവവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഒബൈദ് അൽ സഇൗദി മുന്നറിയിപ്പ് നൽകി. ഒമാനിൽ സ്വദേശി ജനസംഖ്യയുടെ 15 ശതമാനം പേർക്കാണ് പ്രമേഹമുള്ളത്. ഇതിലുമധികം രോഗബാധിതരുള്ള രാജ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രമേഹമടക്കമുള്ള തീരാവ്യാധികൾ വൃക്കതകരാർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിലേക്കും ആളുകളെ എത്തിക്കും. ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇത്തരം രോഗങ്ങൾ വ്യാപകമാകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും പുറമെ കാൻസർ, പക്ഷാഘാതം, ആർത്രൈറ്റിസ് തുടങ്ങിയവയാണ് തീരാവ്യാധികളുടെ പട്ടികയിലുള്ളത്.
പൊണ്ണത്തടിയുള്ളവരുടെ എണ്ണം വർധിച്ചുവരുന്നതായും കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം പൊണ്ണത്തടി ബാധിച്ച 119 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 50.6 ശതമാനം അധികമാണിത്. പുതുതായി റിപ്പോർട്ട് ചെയ്ത പൊണ്ണത്തടിക്കാരിൽ ആണുങ്ങളാണ് കൂടുതലും- 54.6 ശതമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജി.സി.സി രാഷ്ട്രങ്ങളുടെ തീരുമാന പ്രകാരമുള്ള സെലക്ടിവ് ടാക്സ് കഴിഞ്ഞ ജൂൺ 15 മുതൽ ഒമാൻ നടപ്പാക്കിയിരുന്നു. ഇൗ പട്ടികയിലേക്ക് പഞ്ചസാരയും ഫാസ്റ്റ് ഫുഡും കൂട്ടിച്ചേർക്കുന്നതിനുള്ള നിർദേശം ആരോഗ്യ മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കുക വഴി പൊതുജനാരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ അളവ് കുറക്കാമെന്ന കണക്കുകൂട്ടലിലാണ് ജി.സി.സി രാഷ്ട്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.