ദുകമിലേക്ക് കൂടുതൽ വിമാന സർവിസുകൾ ആലോചനയിൽ
text_fieldsമസ്കത്ത്: ഒമാെൻറ എണ്ണയിതര സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം എന്ന നിലയിലേക്ക് അതി വേഗം മുന്നേറുന്ന ദുകമിലേക്ക് കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കുന്നത് അധികൃതരുടെ പരിഗണനയിൽ. അൽ വുസ്ത ഗവർണറേറ്റിലെ തീരപ്രദേശമായ ദുകമിലേക്ക് സർവിസ് തുടങ്ങുന്നത് സംബന്ധിച്ച് ബജറ്റ് വിമാന കമ്പനിയായ സലാം എയറുമായി ചർച്ചകൾ നടന്നുവരുകയാണെന്ന് ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ ഒമാൻ എയർ മാത്രമാണ് മസ്കത്തിൽനിന്ന് ദുകമിലേക്ക് സർവിസ് നടത്തുന്നത്.
ആഴ്ചയിൽ 15 സർവിസുകളാണുള്ളത്. ഒരു മണിക്കൂർ 15 മിനിറ്റാണ് യാത്രാദൈർഘ്യം. മസ്കത്തിൽനിന്ന് 536 കിലോമീറ്ററാണ് ദുകമിലേക്ക് റോഡുമാർഗം സഞ്ചരിക്കേണ്ടത്. അഞ്ചര മണിക്കൂറോളമാണ് റോഡുയാത്രക്ക് സമയമെടുക്കുക. 2016 നവംബറിൽ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്കത്തിൽനിന്ന് ദുകമിലേക്ക് പ്രതിദിന ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്. അസൈബയിൽനിന്ന് പുലർച്ച 6.40നാണ് ബസ് പുറപ്പെടുക. ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇൗ ബസ് ദുകമിലെത്തുക. ദുകമിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ വരുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രാസൗകര്യങ്ങളൊരുക്കണമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സലാം എയറുമായി ചർച്ചകൾ നടക്കുന്നത്.
കൂടുതൽ വിഷയങ്ങളിൽ ധാരണയിൽ എത്തേണ്ടതുണ്ടെന്നും പ്രതീക്ഷയുണർത്തുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും ദുകം പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ചർച്ചകൾ നടക്കുന്ന കാര്യം സലാം എയറും സ്ഥിരീകരിച്ചു. ചൈനീസ് വ്യവസായ പാർക്ക് അടക്കം ശതകോടി കണക്കിന് ഡോളറിെൻറ നിക്ഷേപമാണ് ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഇതുവരെ ലഭിച്ചത്. 20 രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരാണ് ദുകമിൽ വിവിധ മേഖലകളിലായി മുതൽമുടക്കിയിട്ടുള്ളത്. ദുകം തുറമുഖം, മത്സ്യബന്ധന തുറമുഖം, വിവിധ കമ്പനികൾ തുടങ്ങിയവ പൂർത്തിയാകുന്നതോടെ കൂടുതൽ വിമാന സർവിസുകൾ ആവശ്യമായി വരുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.