മസ്കത്ത്: ദുബൈയിൽ 17 പേരുടെ മരണത്തിനിടയാക്കിയ മുവാസലാത്ത് ബസപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാനി ബസ് ഡ്രൈവർക്ക് ദുബൈ അപ്പീൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ശിക്ഷാവിധിക്കെതിരെ ഒമാനി ഡ്രൈവർ സൈദ് അൽ ബലൂഷി സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുന്ന തീയതി വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡ്രൈവർക്ക് ഏഴുവർഷം തടവും മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 3.4 ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുമാണ് കോടതി വിധിച്ചത്.
സെപ്റ്റംബർ 19നാണ് ഡ്രൈവറുടെ അപ്പീലിൽ കോടതി വാദം കേൾക്കുന്നതെന്ന് യു.എ.ഇയിലെ ഒമാൻ അംബാസഡർ ഡോ. ഖാലിദ് അൽ ജറാദി പറഞ്ഞു. ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഡ്രൈവർക്കായി വാദിക്കാൻ എംബസി അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.