തൊഴിൽ തർക്ക പരിഹാരത്തിന് അതിവേഗ സംവിധാനം നിലവിൽവരുന്നു
text_fieldsമസ്കത്ത്: തൊഴിൽതർക്ക പരിഹാരവുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കു ന്നതിനായുള്ള പുതിയ സംവിധാനം ഒമാനിൽ നിലവിൽവരുന്നു. തൊഴിലാളികളുടെ പരാതികൾ ഒത് തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായി പ്രേത്യക കമ്മിറ്റി രൂപവത്കരിക്കുന്നതിനാണ് പദ്ധതി. പരാതികൾ കോടതിയിലേക്ക് കൈമാറുന്നതിന് മുമ്പാകും കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുക. കേസുകളിൽ അനുയോജ്യമായ പരിഹാര മാർഗങ്ങൾ നിർദേശിക്കുകയാണ് നിയമപരമായ അധികാരങ്ങളുള്ള കമ്മിറ്റിയുടെ ചുമതലയെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
കമ്മിറ്റി രൂപവത്കരിക്കുന്നതു സംബന്ധിച്ച സഹകരണകരാറിൽ നീതിന്യായ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ മാലിക് അൽ ഖലീലിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയും കഴിഞ്ഞദിവസം ഒപ്പുവെച്ചു. തൊഴിൽതർക്കങ്ങൾ വേഗത്തിലും കാര്യക്ഷമതയോടെയും തീർപ്പാക്കണമെന്ന മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും നീതിന്യായ മന്ത്രാലയത്തിെൻറയും പ്രതിബദ്ധതയുടെയും ഭാഗമാണ് പുതിയ സംവിധാനമെന്ന് മാനവവിഭവശേഷി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ സംവിധാനം തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മസ്കത്തിലാണ് ആരംഭിക്കുക.
വിജയകരമെന്നുകണ്ടാൽ ഒമാനിലെ മറ്റു ഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. മാനവ വിഭവശേഷി മന്ത്രാലയം കൈമാറുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ കേസുകളാകും ഒത്തുതീർപ്പ് കമ്മിറ്റി പരിഗണിക്കുക. റോയൽ ഡിക്രി 98/200 പ്രകാരമാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം ആരംഭിക്കുന്നതെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു. തൊഴിൽതർക്ക പരിഹാരത്തിന് സുസജ്ജമായ സംവിധാനം രൂപവത്കരിക്കുക വഴി പരിഹാരത്തിന് മാസങ്ങളും വർഷങ്ങളുമൊക്കെ വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്ന് ജനറൽ ഫെഡറേഷൻ ഒാഫ് ഒമാൻ ട്രേഡ്യൂനിയൻസ് ചെയർമാൻ നബ്ഹാൻ അൽ ബതാഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.