രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി വിറ്റ വിദേശികൾക്ക് തടവുശിക്ഷ
text_fieldsമസ്കത്ത്: രോഗം ബാധിച്ച മൃഗങ്ങളെ അറുക്കുകയും അവയുടെ ഇറച്ചി റസ്റ്റാറൻറുകൾക്ക ും മറ്റു സ്ഥാപനങ്ങൾക്കും വിൽപന നടത്തുകയും ചെയ്ത കേസിൽ മൂന്നു വിദേശികളെ തടവുശി ക്ഷക്ക് വിധിച്ചു. തടവിനുശേഷം ഇവരെ നാടുകടത്താനും ബർക്കയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
രണ്ടു വിദേശികൾക്ക് ഒരു വർഷവും ആറു മാസവുമാണ് തടവുശിക്ഷ വിധിച്ചത്. മൂന്നാമത്തെയാൾ മൂന്നു വർഷം തടവുശിക്ഷ അനുഭവിക്കണം. മായംചേർത്ത ഉൽപന്നങ്ങൾ വിൽപന നടത്തിയതിെനാപ്പം മറ്റൊരു തൊഴിലുടമക്കു കീഴിൽ അനധികൃതമായി തൊഴിലെടുത്ത കുറ്റത്തിനുമാണ് മൂന്നു വർഷം തടവുശിക്ഷ.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം നാടുകടത്താനും കോടതി ഉത്തരവിൽ പറയുന്നു. ഫാമിൽനിന്ന് രോഗം ബാധിച്ച മൃഗങ്ങളെ വാങ്ങിയശേഷം അറുത്ത് വിൽപന നടത്തുന്നതായ പരാതികളുടെ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും പബ്ലിക് പ്രോസിക്യൂഷനും ബർക്ക പൊലീസും നഗരസഭയും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കുറഞ്ഞ വിലക്ക് വാങ്ങുന്ന മൃഗങ്ങളെ ബർക്കയിലെ ഫാമിൽവെച്ചാണ് ഇവർ അറുത്തിരുന്നത്. അന്വേഷണത്തിൽ പ്രതികളിൽ ഒരാൾ രോഗം ബാധിച്ച കാളയെ വാങ്ങിയശേഷം പിക്കപ്പിൽ ഫാമിലേക്ക് അറുക്കാനായി കൊണ്ടുപോകുന്നതായി മനസ്സിലാക്കിയ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
കശാപ്പിന് ഉപയോഗിക്കുന്ന സാധനങ്ങളും ഇറച്ചി വിതരണം നടത്തുന്നതിനുള്ള ബാഗുകളും അധികൃതർ പിടിച്ചെടുത്തിരുന്നു. കാളയെ പരിശോധന നടത്തിയപ്പോൾ ഇറച്ചി മനുഷ്യോപയോഗത്തിന് ഒട്ടും യോജിക്കാത്ത തരത്തിൽ രോഗങ്ങൾ ബാധിച്ചതാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചത്. മതപരമായ മൂല്യങ്ങൾക്ക് യോജിക്കാത്ത ഒരു ചെറിയ സംഘം തട്ടിപ്പുകാർ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാൻ അധികൃതരും ഉപഭോക്താക്കളും തമ്മിൽ സഹകരണം ആവശ്യമാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അസി. ഡയറക്ടർ യൂസുഫ് ബിൻ അഹമ്മദ് അൽ റിയാമി പറഞ്ഞു. വിദേശികൾക്ക് ഫാമുകൾ വാടകക്ക് നൽകുന്ന സ്വദേശികൾ അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.