അനധികൃത പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണം; കമ്പനികൾക്ക് മുന്നറിയിപ്പ്
text_fieldsമസ്കത്ത്: രാജ്യത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾ അനധികൃത പ്രവർത്തനങ്ങളിൽനി ന്ന് വിട്ടുനിൽക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാ ലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ചെയ്യാൻ പാടുള്ളത്. നി യമലംഘനം നടത്തുന്ന വ്യാപാരികൾക്കും നിക്ഷേപകർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കം നടപടികൾ ഇത്തരക്കാർക്കെതിരെ ഉണ്ടാകാനിടയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രവർത്തനം അവസാനിപ്പിക്കുന്ന കമ്പനികൾ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരിക്കണമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം നിർദേശിച്ചു.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച സ്റ്റേറ്റ്മെൻറുകൾ ഹാജരാക്കാത്ത ചില കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായും മന്ത്രാലയം ഒാഡിറ്റ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ഖാലിദ് ബിൻ കാമിസ് അൽ മസ്റൂയി പറഞ്ഞു. ഒമാൻ വിദേശ നിക്ഷേപ നിയമപ്രകാരമാണ് നടപടി. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് ആറു മാസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും അൽ മസ്റൂയി പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിലായി വിദേശ കമ്പനികളുടെ എണ്ണവും നിക്ഷേപവും വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നതെന്നും ഡയറക്ടർ പറഞ്ഞു. 2017 അവസാനം 3.642 ശതകോടി റിയാൽ ആസ്തിയുള്ള 7992 കമ്പനികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
2018 അവസാനം കമ്പനികളുടെ എണ്ണം 8811 ആയും മൊത്തം നിക്ഷേപം 3.760 ശതകോടി റിയാലായും ഉയർന്നു. 638 അപേക്ഷകളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഇതിൽ 570 എണ്ണത്തിൽ അന്തിമ തീർപ്പുകൽപിച്ച് രജിസ്ട്രേഷൻ അനുവദിച്ചു. അപേക്ഷകരുടെ എണ്ണവും അവയിലെ അന്തിമ തീരുമാനവും കണക്കിലെടുക്കുേമ്പാൾ ഇടപാടുകളുടെ എണ്ണത്തിൽ വർധനയുണ്ടായതായും ഖാലിദ് ബിൻ കാമിസ് അൽ മസ്റൂയി പറഞ്ഞു. ‘ഇൻവെസ്റ്റ് ഇൗസി’ പോർട്ടലാണ് ഇൗ വർധന സാധ്യമാക്കിയത്. നിക്ഷേപകർക്ക് എളുപ്പത്തിലുള്ള ഒാൺലൈൻ രജിസ്ട്രേഷൻ സാധ്യമാക്കുന്ന ഇൻവെസ്റ്റ് ഇൗസി പോർട്ടൽ രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 1100 അപേക്ഷകളാണ് കഴിഞ്ഞ വർഷം പോർട്ടൽ മുഖേന കൈകാര്യം ചെയ്തത്. ഒമാനി ജോയൻറ് സ്റ്റോക്ക് കമ്പനികളുടെ എണ്ണം 2017 അവസാനം 362 ആയിരുന്നത് കഴിഞ്ഞവർഷം 380 ആയി ഉയർന്നതായും അൽ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.