കാലാവധി കഴിഞ്ഞ ടയർ വിൽപന; സംഘം വലയിൽ
text_fieldsമസ്കത്ത്: രാജ്യത്തിെൻറ വിവിധ ഗവർണറേറ്റുകളിലായി കാലാവധി കഴിഞ്ഞ ടയറുകൾ വിൽപന നടത്തിവരുന്ന സംഘത്തെ വലയിലാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. റുസ്താഖിൽ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ടയറുകൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പഴയ ടയറുകളിലെ ഉൽപാദനം നടന്ന തീയതി തിരുത്തുകയാണ് ചെയ്യുക. തുടർന്ന് റീസോൾ ചെയ്തശേഷം ഒരുസംഘം വിതരണക്കാർ വഴി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തിരുന്നത്. റുസ്താഖിലെ കടയിലെ ജീവനക്കാരൻ വ്യാജ ടയറുകൾ വിൽപന നടത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിെൻറ പ്രവർത്തനരീതി മനസ്സിലായത്.
കാലാവധി തീയതി കഴിഞ്ഞ കയറുകളും പരിശോധനയിൽ കണ്ടെത്തി. ഒമാെൻറ വിവിധ ഭാഗങ്ങളിലെ ടയർ കടകളിൽ പരിശോധന നടത്താൻ അതോറിറ്റി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവർ നടത്തിയ പരിശോധനകളിൽ മറ്റിടങ്ങളിൽ നിന്നും വ്യാജ ടയറുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിർമാണം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും ഉപയോഗിക്കാത്ത ടയറുകൾ പാസഞ്ചർ കാറുകളിൽ ഉപയോഗിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. 2014ലാണ് ഇത്തരം ടയറുകളുടെ വിൽപനയും പ്രദർശനവും കൈമാറ്റവും നിരോധിച്ച് അതോറിറ്റി ഉത്തരവിട്ടത്. ഹെവി ട്രക്കുകളുടെ ടയറുകൾക്ക് 30 മാസമാണ് കാലാവധിയുള്ളത്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഇൗ നിയമമെന്നും കച്ചവടക്കാർ നിയമം പാലിക്കുന്നതായി ഉറപ്പാക്കണമെന്നും ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. നിയമലംഘനത്തിന് വൻതുക പിഴ അടക്കം ശിക്ഷാനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.