കാലാവസ്ഥ വ്യതിയാനം ബുധനാഴ്ചവരെ തുടരും
text_fieldsമസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം തലസ്ഥാന ഗവർണറേ റ്റ് അടക്കം രാജ്യത്തിെൻറ വടക്കൻ മേഖലകളിൽ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നി രീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ മേഖലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഞായറാഴ്ച ന്യൂനമർദത്തിെൻറ ഫലമായി മഴ ലഭിച്ചിരുന്നു. പലയിടങ്ങളിലും ഇടിയോടെയുള്ള കനത്ത മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച മഴയുടെ തീവ്രത കുറവായിരിക്കുമെന്ന് കാലാവസ്ഥ മന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചിരുന്നു. പ്രവചനം ശരിവെച്ച് ഒറ്റപ്പെട്ട മഴ മാത്രമാണ് തിങ്കളാഴ്ച ലഭിച്ചത്. ഞായറാഴ്ച മുസന്ദം ഗവർണറേറ്റിലാണ് കാറ്റിെൻറയും ഇടിയുടെയും അകമ്പടിയോടെയുള്ള മഴ ആരംഭിച്ചത്. ആലിപ്പഴ വർഷവും ചിലയിടങ്ങളിലുണ്ടായി.
ഒമാൻ കടൽത്തീരം, അൽ ഹജർ പർവതനിരകളും പരിസരങ്ങളും എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കുകയായിരുന്നു. മസ്കത്തിൽ മത്ര, ഹമരിയ, റൂവി അടക്കം പല പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളിൽ ഗതാഗത കുരുക്കുമുണ്ടായി. മഴമൂലം മസ്കത്ത് ഫെസ്റ്റിവലിലെ അമിറാത്ത്, നസീം ഗാർഡൻ വേദികൾക്ക് തിങ്കളാഴ്ച അവധി നൽകി. മറ്റ് ഗവർണറേറ്റുകളിലും പലയിടത്തും ശക്തമായ മഴയിൽ വലിയ വെള്ളക്കെട്ടുണ്ടായി. ജബൽ അഖ്ദറിലേക്കുള്ള റോഡിൽ വലിയപാറ റോഡിലേക്ക് ഉരുണ്ടുവീണു. പൊലീസ് ചെക്ക്പോയിൻറിൽനിന്ന് ആറ് കിലോമീറ്റർ ദൂരെയായിരുന്നു സംഭവം. ഇതേതുടർന്ന് ജബൽ അഖ്ദറിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി നിർദേശിച്ചു. മഴ ബാധിച്ച സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ മസ്കത്ത് നഗരസഭ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ റോഡുകളിൽ ചളിയും മണ്ണുമെല്ലാം അടിഞ്ഞുകൂടിയിരുന്നു. ടാങ്കറുകളിൽ വെള്ളം കൊണ്ടുവന്ന് അടിച്ചാണ് ഇൗ സ്ഥലങ്ങൾ വൃത്തിയാക്കിയത്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ പമ്പുപയോഗിച്ച് അടിച്ച് വറ്റിക്കുകയും ചെയ്തു. മസ്കത്ത് ഫെസ്റ്റിവൽ വേദികളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മഴയിൽ അമിറാത്തിലെയും നസീം ഗാർഡനിലെയും വേദികൾക്ക് നാശനഷ്ടങ്ങളുണ്ടായിരുന്നു. റൂവിയിലെയും മത്രയിലെയും ഹമരിയയിലെയും താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വില്ലകളിൽ താമസിക്കുന്നവരാണ് ബുദ്ധിമുട്ടിയത്. അപ്പാർട്മെൻറുകളിൽ താമസിക്കുന്നവർക്ക് കാര്യമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നില്ല. മറ്റ് നഗരസഭകളുടെ പരിധിയിലും തിങ്കളാഴ്ച രാവിലെ മുതൽ ദ്രുതഗതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.