ജോലി മാത്രമല്ല ജീവിതം, സന്തുലിതത്വം പാലിക്കണം
text_fieldsവീണ്ടുവിചാരത്തിന് അവസരമില്ലാത്ത കൃത്യമാണ് ആത്മഹത്യ. തിരിച്ചറിവ് ഉപകാര പ്പെടാത്തവിധം ജീവിതത്തിൽനിന്ന് സ്വയമൊരു പറിച്ചെറിയൽ. ഇരുണ്ട സാഹചര്യങ്ങളുടെ ഏ താനും നിമിഷങ്ങൾ സൃഷ്ടിക്കുന്ന നിരാശയാകാം ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ഇരുളിനപ്പുറം പ്രകാശമാനമായ നിരവധി ജീവിത സന്ദർഭങ്ങൾ നമ്മെ കരുതി നിൽക്കുന്നുണ്ടാകാം. അതിനാൽ, നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന നിരാശകളെ മറികടക്കുകതന്നെ വേണം. ഒരു ആലിംഗനത്തിന്, തലോടലിന്, പാട്ടിന്, ചിത്രത്തിന്, ഇളംകാറ്റിന് തുടങ്ങിയവക്കെല്ലാം ദുർഘട നിമിഷങ്ങളിൽനിന്ന് പ്രതീക്ഷയുടെ പൊൻകിരണങ്ങളിലേക്ക് ആനയിക്കാൻ സാധിക്കും. അതിനാൽ, ഏതു പ്രതിസന്ധിഘട്ടങ്ങളിലും കുടുംബത്തോട്, കൂട്ടുകാരോട്, സമൂഹത്തോട് ചേർന്നുനിൽക്കുക. ദുഃഖവും സുഖവും പ്രകൃതിയിലെ മാറിമാറിവരുന്ന ഭിന്നാവസ്ഥകളാണെന്ന് മനസ്സിലാക്കി ജീവിതത്തെ സ്നേഹിക്കുക. ഒാരോ പ്രവൃത്തിയും പ്രത്യാശയോടെയാകുേമ്പാൾ അത്രമേൽ ജീവിതഗന്ധിയുമാകും. പ്രത്യാശയെന്നാൽ അതിപ്രതീക്ഷകളോ അമിത സ്വപ്നങ്ങളോ അല്ലെന്ന് മനസ്സിലാക്കണം. തകർന്നുപോകുേമ്പാൾ മനസ്സിടം കശക്കിക്കളയുന്നവ യഥാർഥ പ്രതീക്ഷകളോ സ്വപ്നങ്ങളോ അല്ല. അതിനാൽ, നൈരാശ്യത്തിലേക്ക് വഴുതിക്കളയാത്ത പ്രതീക്ഷകൾ പുലർത്തി ജീവിതത്തിൽ മുന്നേറണം. നൈരാശ്യത്തിെൻറ വലക്കണ്ണികളെ അറുത്തുകളയാൻ, ആത്മഹത്യകളെ പ്രതിരോധിക്കാൻ സഹായകമാകുന്ന ലേഖന പരമ്പര ഇന്നുമുതൽ.
സഹായത്തിന് വിളിക്കാം, ഹെൽപ്ലൈൻ: 91438956
ഈ വര്‍ഷം ആദ്യപകുതിയിലെ കണക്കെടുത്താല്‍തന്നെ ഒമാനിലെ മലയാളി പ്രവാസി സമൂഹത്തിനിടയില്‍ 20ഓളം ആത്മഹത്യകള്‍ നടന്നതായാണ് കണക്ക്. ഒരു ദശകത്തിലേറെയായി ഞാനിവിടെ ജോലി ചെയ്യുന്നു. ഇതിനിടയില്‍ മാനസിക പിരിമുറുക്കം നേരിടുന്ന നിരവധി പ്രവാസികള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. വിവിധ ജീവിതനിലവാരമുള്ളവർ, സാമൂഹിക പശ്ചാത്തലമുള്ളവര്‍ ഒക്കെ ഇതില്‍പ്പെടും. ഇവരെ പരിശോധിച്ചതില്‍നിന്ന് മനസ്സിലായത് ഗള്‍ഫ് ജീവിതത്തിെൻറ നേട്ടങ്ങളും കോട്ടങ്ങളും പ്രവാസികളുടെ മാനസികനിലയെ ഏറെ സ്വാധീനിക്കുന്നുണ്ടെന്നാണ്. ഒരു നല്ല ഭാവി കെട്ടിപ്പടുക്കാനാണ് ജനങ്ങൾ ഇവിടെ എത്തുന്നത്. അവര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ നിരവധിയാണ്. ചിലര്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നു, ചിലര്‍ തനിച്ച് കഴിയുന്നു.
തനിയെ കഴിയുന്നവർക്ക് നാട്ടിലെ കാര്യങ്ങള്‍ ഓര്‍ത്ത് താരതമ്യേന സംഘര്‍ഷങ്ങള്‍ കൂടും. കുറഞ്ഞ വരുമാനം ആയതുകൊണ്ടാണല്ലോ അവര്‍ കുടുംബത്തെ ഒപ്പം കൂട്ടാത്തത്. അമിത ജോലി ചെയ്യുന്നവർ, അധികസമയം ജോലി ചെയ്യുന്നവർ, അവധി പോലുമില്ലാത്തവര്‍ ഒക്കെയുണ്ട്. ജോലിയും ജീവിതവും തമ്മില്‍ സന്തുലിതത്വം പാലിക്കാത്തതാണ് പലരുടെയും മാനസികസംഘര്‍ഷത്തിന് കാരണം. അധികസമയവും ജോലിചെയ്യുന്നത്, അവധിയില്ലാത്തത്, നാട്ടിലേക്ക് ആവശ്യത്തിന് പണമയക്കാന്‍ പറ്റാത്തത് ഒക്കെ മനസ്സിനെ അലട്ടും. എല്ലാ ആളുകളിലും ഈ പിരിമുറുക്കം ഉണ്ട്. എന്നാൽ, അതിെൻറ തോത് വ്യത്യാസപ്പെടും എന്നു മാത്രം. കൂടുതല്‍ സമ്മര്‍ദം അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ തലച്ചോറിലും ആ മാറ്റം അനുഭവപ്പെടും. തലച്ചോറില്‍ മനഃക്ലേശത്തിെൻറ ന്യൂറോട്രാന്‍സ്മിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സിറട്ടോണിനില് ഇതിെൻറ മാറ്റങ്ങള്‍ പ്രകടമാകും.
നിരാശ, ആശങ്ക, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്, പ്രതിലോമ ചിന്തകള്‍ എന്നിവയൊക്കെ കൂടി വരും. ഇതെല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ തോന്നും. പക്ഷേ, തിരികെ നാട്ടില്‍ പോയാല്‍ ജോലി ലഭിക്കണമെന്നില്ല. സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കും. സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടും. അപ്പോള്‍ മാനസിക പിരിമുറുക്കം വീണ്ടും കൂടും. ഇത്തരം ചിന്തകള്‍ കാടുകയറുമ്പോഴാണ് ആത്മഹത്യയാണ് പരിഹാരം എന്ന തോന്നലിലേക്ക് എത്തുന്നത്. എല്ലാവർക്കും ജീവിക്കണം എന്നുതന്നെയാകും ആഗ്രഹം. മരിക്കണമെന്നത് സ്വാഭാവികമായ ചിന്തയല്ല. അതൊരു താൽക്കാലിക ചിന്തയാണ്. ആ ചിന്തയുണ്ടാകുമ്പോള്‍ മറ്റ് മാര്‍ഗങ്ങളോ പിന്തുണയോ ഇല്ലാതെ വരുമ്പോള്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കപ്പെടും. ഒരു പ്രശ്നത്തിനും ആത്മഹത്യ പരിഹാരമല്ല. ചിലര്‍ അത് പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുന്നതിനുള്ള വഴിയായി തെരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ.
മറികടക്കാന്‍ നിരവധി വഴികള്‍
പത്തുപേരെ എടുത്താല്‍ അവരുടെ പിരിമുറുക്കങ്ങളും അത് മറികടക്കാനുള്ള മനോബലവും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് ജന്മനാ മറികടക്കാനുള്ള കഴിവുണ്ട്. ചിലര്‍ക്ക് ഉണ്ടാവില്ല. ഒരു രോഗി വന്നാല്‍ ആത്മഹത്യപ്രവണത ഉള്ളവര്‍ അല്ലെങ്കില്‍ ആത്മഹത്യ ചെയ്തവര്‍ കുടുംബത്തില്‍ ഉണ്ടോയെന്നൊക്കെ ചോദിച്ചറിയും. അങ്ങനെയൊരു ജനിതക പശ്ചാത്തലമുള്ളവര്‍ക്ക് ആത്മഹത്യ പ്രവണത കൂടുതലാണ്. ചെറുപ്പകാലത്തെ ദുരനുഭവങ്ങള്‍ ചിലരെ ഇത്തരം മാനസികാവസ്ഥയിലേക്ക് നയിക്കാറുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് മറ്റൊരു കാരണമായി കണ്ടുവരുന്നത്. തൈറോയ്ഡ് പ്രശ്നം ഉള്ളവർ, പ്രസവം നിര്‍ത്തുന്ന സ്ത്രീകള്‍ എന്നിവരിലൊക്കെ കണ്ടുവരുന്നത് അത്തരം പ്രശ്നങ്ങളാണ്. മാനസികപരിമുറുക്കം തന്നെ ചിലരില്‍ തീവ്രവും ചിലരില്‍ താല്ക്കാലികവുമാണ്. പിരിമുറുക്കം ഉള്ളവരെല്ലാം ആത്മഹത്യ ചെയ്യുന്നുമില്ല.
ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ആ വഴിയിലേക്ക് എത്തുകയാണ്. അതിനിടയില്‍ ഇൗ ചിന്ത മറികടക്കാന്‍ നിരവധി വഴികളുണ്ട്. സ്വയം ചെയ്യാവുന്നതും മറ്റുള്ളവര്‍ക്ക് ചെയ്യാവുന്നതുമായ കാര്യങ്ങൾ. കൃത്യമായ ഉറക്കം, ചിട്ടയായ വ്യായാമം എന്നിവ ശീലമാക്കുന്നവരില്‍ ഇത്തരം പ്രവണതകള്‍ കുറവാണെന്നാണ് പൊതുെവ കണ്ടുവരുന്നത്. ദിവസവും ആറു മുതല്‍ എട്ടു മണിക്കൂര്‍വരെ ഉറക്കവും അര മണിക്കൂര്‍ എങ്കിലും നടത്തവും ശീലമാക്കണം. ഇത് എളുപ്പത്തിൽ ജീവിതത്തില്‍ പകര്ത്താവുന്നതേയുള്ളൂ. പക്ഷേ, ഭൂരിഭാഗം പ്രവാസികളും അത് ചെയ്യാറില്ല. ഒഴിവുവേളകളില്‍ ടി.വി കണ്ടും അസമയത്ത് ഭക്ഷണം കഴിച്ചും അമിതമായി ഉറങ്ങിയുമൊക്കെ സമയം കളയുന്നതിനിടയില്‍ വ്യായാമത്തിനൊന്നും അവര്‍ സമയം കണ്ടെത്തില്ല. ഈ ശീലം മാറ്റണം. ആത്മഹത്യ പ്രവണതയുള്ളവര്‍ അല്ലെങ്കില്‍ കടുത്ത മാനസിക പിരിമുറുക്കം നേരിടുന്നവര്‍ എന്നിവരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കള്‍, സഹപ്രവര്‍ത്തകർ, സുഹൃത്തുക്കള്‍ എന്നിവര്‍ ഓര്‍മിക്കേണ്ട ഒരു കാര്യമുണ്ട് - ‘എനിക്കെന്ത് ചെയ്യാന്‍ കഴിയും?’ എന്നതാണത്. ആത്മഹത്യചിന്ത കടന്നുകൂടുന്നവരില് 90 ശതമാനവും അടുപ്പമുള്ളവരുമായി അത് പങ്കുവെക്കുന്നതായാണ് കണ്ടുവരുന്നത്.
അങ്ങനെ ഏതെങ്കിലും ബന്ധുവോ സുഹൃത്തോ സഹപ്രവര്‍ത്തകനോ പറഞ്ഞാല്‍ അതിനെ ഗൗരവമായി എടുക്കണം. അയാളെ ശ്രദ്ധിക്കണം. പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കണം. താന്‍ ഒറ്റക്കല്ലെന്ന തോന്നല്‍ ഉണ്ടാക്കാന്‍ അത് സഹായിക്കും. നല്ലൊരു മനഃശാസ്ത്രജ്ഞെൻറ അടുത്ത് എത്തിക്കുകയാണ് ഉടൻ ചെയ്യേണ്ടത്. തുടര്‍ന്നും അയാള്‍ക്ക് പിന്തുണ ആവശ്യമാണ് എന്നതും മറക്കരുത്. മരുന്നും കൗണ്സലിങ്ങുമൊക്കെയായി ഒരു മാസത്തിലധികമൊക്കെ ചികിത്സക്കായി എടുക്കും. അപ്പോഴും അടുപ്പമുള്ളവരുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമ്മളാലാകുന്നത് ചെയ്യുന്നതിലധികം നന്മയെന്തുണ്ട്? അവരെ നമ്മള് ജീവിതത്തോട് ചേര്‍ത്തുപിടിക്കണം. ചില മൂല്യങ്ങള്‍ അവരും ജീവിതത്തില്‍ ചേര്‍ത്തുപിടിക്കണം.
കൂടുതല്‍ യാഥാര്‍ഥ്യബോധം വേണം
കുട്ടികളുടെ സ്വഭാവത്തില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. എന്തെങ്കിലും പിരിമുറുക്കം അവര്‍ അനുഭവിക്കുന്നുണ്ടെന്നു കണ്ടാല്‍ അതിന് പരിഹാരം കാണണം. ആ പിരിമുറക്കം അവര്‍ക്കൊപ്പം വളര്‍ന്നാല്‍ ഭാവിയില്‍ ഏറെ ദൂഷ്യങ്ങള്‍ക്ക് ഇടയാകും. നമ്മള് ഒന്നോര്‍ക്കണം- ഇന്ന് മറ്റാരോ ആണ് ആത്മഹത്യ ചെയ്തത്. നാളെ അത് നമ്മള് തന്നെയാകാം. ജീവിതം നാളെ എന്താണ് നമുക്കുവേണ്ടി കരുതിവെച്ചിരിക്കുന്നതെന്ന് പറയാനാകില്ല. ഉയര്‍ന്ന തസ്തികയില്‍ ഇരിക്കുന്ന ഒരാള്‍ കീഴ്ജീവനക്കാരനില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അയാളെ നാട്ടിലേക്ക് അയക്കാനും കുടുംബത്തോടൊപ്പം കഴിയാനും അവസരം ഉണ്ടാക്കിക്കൊടുക്കണം.
ആത്മഹത്യ ചെയ്യണമെന്ന ചിന്ത മറികടക്കാന്‍ പറ്റിയാല്‍ പിന്നെ അതിനെ കുറിച്ച് ചിന്തിക്കുകപോലുമില്ല എന്നാണ് പൊതുവേ കണ്ടുവരുന്നത്. ജീവിതത്തെ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ പ്രവാസികള്‍ പഠിക്കണം. താന്‍ ഒരു വിജയിച്ച ആളാണെന്ന് തെളിയിക്കാന്‍ ഓരോന്ന് കാട്ടിക്കൂട്ടുന്നവര്‍ പിന്നീട് ജീവിതപരാജയത്തിെൻറ പടുകുഴിയിലേക്ക് വീണുപോകുന്നതാണ് കണ്ടുവരുന്നത്. മറ്റൊരാളെ അനുകരിച്ച് വലിയ വീടും കാറുമൊക്കെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സാമ്പത്തിക ബാധ്യതയൊക്കെ കൂടി ആത്മഹത്യയുടെ വഴിയിലേക്ക് തിരിയുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് സന്തോഷം നല്‍കുന്നതിന് ഒരു പരിധിയുണ്ട് എന്ന് തിരിച്ചറിയണം. മാനസിക പിരിമുറുക്കം, അമിത ആശങ്ക എന്നിവയൊക്കെ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ തേടണം. ഓര്‍ക്കുക, ജീവിതം എന്നത് ശരീരം മാത്രമല്ല മനസ്സുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.