നിരോധിത കേന്ദ്രങ്ങളിലെ ഭൂമി വിദേശികൾ സ്വദേശികൾക്ക് കൈമാറണം
text_fieldsമസ്കത്ത്: വിദേശികൾക്ക് കൈവശം വെക്കാൻ അനുമതിയില്ലാത്തയിടങ്ങളിലെ സ്ഥലവും മറ്റു വസ്തുവകകളും കൈമാറുന്നതിന് ഭവന വകുപ്പ് സമയക്രമം പ്രഖ്യാപിച്ചു. രണ്ടു വർഷത്തിനുള്ളിൽ ഇവ സ്വദേശികൾക്ക് കൈമാറണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിേടണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
നിരോധിത മേഖലകളിൽ ഭൂമിയോ മറ്റു വസ്തുവകകളോ ഉള്ള ഒമാനികളല്ലാത്തവരുമായി ധാരണയിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതിെൻറ ഭാഗമായി വിദേശി ഉടമസ്ഥതയിലുള്ള കൃഷിഭൂമികളുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും നിർത്തിവെച്ചതായും അധികൃതർ അറിയിച്ചു. 2020 നവംബർ 19നുള്ളിലാണ് ഭൂമി കൈമാറ്റം ഉൾപ്പെടെ നടപടികൾ പൂർത്തീകരിക്കേണ്ടത് എന്നും ഉത്തരവിൽ പറയുന്നു.
2018/29ാം നമ്പർ രാജകീയ ഉത്തരവ് പ്രകാരമാണ് ഒമാെൻറ ചില ഭാഗങ്ങളിൽ ഭൂമി സ്വന്തമാക്കാൻ വിദേശികൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇൗ ഉത്തരവ് പ്രകാരം ഒമാനിൽ എവിടെയും വിദേശികൾ കൃഷിഭൂമി സ്വന്തമാക്കാനും പാടുള്ളതല്ല. വിദേശികൾ ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനും പാടുള്ളതല്ല. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, അൽ വുസ്ത, ദോഫാർ (സലാല ഒഴിച്ച്), ലിവ, ഷിനാസ്, മസീറ, ജബൽ അഖ്ദർ, ജബൽ ഷംസ് എന്നിവിടങ്ങളിൽ ഒമാനികൾ അല്ലാത്തവർക്ക് ഭൂമിയുടെയോ കെട്ടിടത്തിെൻറയോ ഉടമസ്ഥതാവകാശം ഉണ്ടാകരുതെന്ന് സുൽത്താെൻറ ഉത്തരവിൽ പറയുന്നു.
കൊട്ടാരങ്ങൾ, സുരക്ഷാ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപത്തെ മലകളും ദ്വീപുകളും വിദേശികൾക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽപെടും. ബന്ധപ്പെട്ട അധികൃതർക്ക് സ്ഥലത്തിെൻറ പ്രാധാന്യം നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഇൗ നിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിലോ കരാറിലോ ബോധപൂർവമായി ഏർപ്പെടുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം മുതൽ ഒരു വർഷം വരെ തടവും ആയിരം 1000 മുതൽ മുവായിരം റിയാൽ വരെ പിഴയും ശിക്ഷ നൽകാൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. നിയമത്തെ മറികടക്കാൻ തട്ടിപ്പ് രീതികൾ സ്വീകരിക്കുന്നവർക്ക് ആറുമാസം മുതൽ രണ്ടുവർഷം വരെ തടവും രണ്ടായിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി നൽകാനും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.