കുട്ടികൾക്കെതിരായ അതിക്രമം: 336 കേസുകൾ റിപ്പോർട്ട് ചെയ്തു
text_fieldsമസ്കത്ത്: കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 336 സംഭവങ്ങൾ കൈകാര്യം ചെയ്തതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂലൈ മുതൽ സെപ്റ്റംബർവരെ കാലയളവിലാണ് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ഇത്രയും സംഭവങ്ങൾ ഉണ്ടായത്. അതിക്രമത്തിന് ഇരയായതിൽ 174 പേർ ആൺകുട്ടികളും 162 പേർ പെൺകുട്ടികളുമാണ്. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ സംഭവങ്ങളും ഉണ്ടായത്, 146 എണ്ണം. തെക്കൻ ബാത്തിനയും ബുറൈമിയുമാണ് അടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ദോഫാറിലും മുസന്ദമിലുമാണ്. രണ്ടുവീതം.
225 കേസുകൾ ശിശുസംരക്ഷണ ഹോട്ട്ലൈൻ മുഖേനയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടുതൽ കേസുകളും അവഗണന സംബന്ധിച്ചതായിരുന്നു. 122 കേസുകളാണ് ഇങ്ങനെയുള്ളത്. ശാരീരിക അതിക്രമം സംബന്ധിച്ച് 38 കേസുകളും ലൈംഗികാതിക്രമം സംബന്ധിച്ച് 13 കേസുകളും മാനസികമായി ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച് 42 കേസുകളും ഉണ്ടായി. അതിക്രമം അനുഭവിച്ച എട്ട് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയും ദാർ അൽ വിഫാഖ് ശിശുക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റി. കുടുംബത്തിെൻറ പരിരക്ഷ കിട്ടാത്തവർക്ക് അഭയവും ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളുമടക്കം ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.