ഒളിച്ചോടിയ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്
text_fieldsമസ്കത്ത്: ഒളിച്ചോടിയ വിദേശി തൊഴിലാളികളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രാലയം തൊഴിൽദാതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന പ്രവണത വർധിച്ചതിെൻറ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. കമ്പനിയുമായി തൊഴിൽ കരാർ നിലവിലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് തൊഴിൽ നൽകുന്നത് അനുവദനീയമല്ലെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ഒമാനി തൊഴിൽ നിയമപ്രകാരം സ്പോൺസർ അല്ലാതെ മറ്റൊരു തൊഴിൽദാതാവിന് കീഴിൽ ജോലിചെയ്യുന്നതും വിസയിലുള്ള തസ്തികയുടെ നിയമപരിധിക്ക് പുറത്ത് ജോലിചെയ്യുന്നതും തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ അനധികൃത തൊഴിലാളികളെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസുമായി ചേർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.
ഒാഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദേശ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ പരിശോധനകൾ നടന്നുവരുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച സീബ്, ബോഷർ, മത്ര തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ തൊഴിൽനിയമം ലംഘിച്ച 44പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 30പേർ സ്ത്രീകളാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ റൂവി, ഹമരിയ മേഖലകളിൽ മന്ത്രാലയത്തിെൻറ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ 377 അനധികൃത തൊഴിലാളികളാണ് പിടിയിലായത്. ഭൂരിപക്ഷം തൊഴിലാളികളുടെയും കൈവശം ശരിയായ തൊഴിൽ പെർമിറ്റുകളോ രാജ്യത്തെ താമസം നിയമസാധുതയുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല. പലർക്കും തങ്ങളുടെ സ്പോൺസറെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്തിടെ കർക്കശമാക്കിയിരുന്നു. 270/2018 നമ്പർ മന്ത്രിതല ഉത്തരവുപ്രകാരം തൊഴിലാളി ഒളിച്ചോടിയെന്ന് പരാതി നൽകാൻ തൊഴിലുടമക്ക് നിരവധി രേഖകൾ ഹാജരാക്കേണ്ടതുണ്ട്.
ഒളിച്ചോടിയതിന് മൂന്നുമാസം മുമ്പുവരെ ശമ്പളം നൽകി എന്നതിെൻറ തെളിവായുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ്, ബിസിനസിെൻറ മുനിസിപ്പൽ ലൈസൻസ്, കമ്പനിയുടെ വിലാസം കാണിക്കുന്ന രേഖകൾ എന്നിവ പരാതിെക്കാപ്പം ഹാജരാക്കണം. തൊഴിലാളികൾക്കുള്ള ശമ്പളം ബാങ്ക് അക്കൗണ്ട് മുഖേന നൽകണമെന്നത് നിർബന്ധമാക്കിയ മന്ത്രാലയം ഇതിന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാനുമായി ചേർന്ന് പ്രത്യേക സംവിധാനം ആവിഷ്കരിച്ചിരുന്നു. ഒരുമാസം അഞ്ചിലധികവും ഒരുവർഷം പത്തിലധികവും ഒളിച്ചോട്ട പരാതികൾ നൽകുന്ന സ്ഥാപനത്തിൽ തൊഴിൽനിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തുകയും ചെയ്യും. തൊഴിൽനിയമം പാലിക്കുന്നില്ല എന്ന് കണ്ടെത്തുന്ന പക്ഷം കമ്പനിക്ക് അടുത്ത ഒരു വർഷത്തേക്ക് മന്ത്രാലയത്തിൽനിന്ന് സേവനങ്ങൾ നൽകരുതെന്നുമാണ് പുതിയ മന്ത്രിതല ഉത്തരവ് നിഷ്കർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.