ആശുപത്രിയിലായിട്ട് 10 ദിവസം; കൺതുറന്നില്ല അക്ബർ
text_fieldsസലാല: ഇക്കഴിഞ്ഞ 26ന് അബോധാവസ്ഥയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബറിന് 10 ദിവസം കഴിഞ്ഞിട്ടും ബോധം തിരികെ ലഭിച്ചിട്ടില്ല. ചങ്ങനാശ്ശേരി മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശി ചക്കാലയിൽ അഹമ്മദ് അക്ബറിന് (36) ചെറിയ പനിയാണ് ആദ്യ ബാധിച്ചത്. ഇതിന് മരുന്ന് വാങ്ങി കഴിച്ച് റൂമിൽ ഉറങ്ങാൻ കിടന്നതാണ്. ഇതിനിടയിൽ ബോധം നഷ്ടമായെന്ന് കരുതുന്നു. കുടുംബത്തെ നാട്ടിലയച്ചതിനുശേഷം ഒറ്റക്കായിരുന്നു താമസം. അന്നേ ദിവസം ഭാര്യ നാട്ടിൽനിന്ന് നിരന്തരം ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഇവർ രാത്രി 11ന് ചെന്നുനോക്കിയപ്പോൾ അബോധാവസ്ഥയിലുള്ള അക്ബറിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. അന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ മെയിൻ ഐ.സി.യുവിൽ ഒരു ചലനവുമില്ലാതെയുള്ള കിടപ്പ് തുടരുകയാണ്.
ഡോക്ടർമാർ വിവിധ പരിശോധനകൾ നടത്തുകയും വിദഗ്ധ പരിശോധനക്കായി സാമ്പിളുകൾ മസ്കത്തിൽ അയക്കുകയും ചെയ്തു. വൈറസ് ബാധയെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അമ്മാവനായ റഹീം പറഞ്ഞു. മസ്തിഷ്കാഘാതമോ ഹൃദയാഘാതമോ അല്ലെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ വിദഗ്ധ ചികിത്സക്കായി നാട്ടിൽ കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അവർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഐ.സി.യു സംവിധാനത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിന് തന്നെ 6000 റിയാൽ ചെലവ് വരുമെന്നാണ് അറിയുന്നത്. ഇപ്പോൾ തന്നെ ആയിരത്തോളം റിയാലിെൻറ ബില്ല് ആവുകയും ചെയ്തു. സനാഇയ്യയിൽ സ്പെയർ പാർട്സ് മേഖലയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഭാര്യയും മൂന്നു മക്കളുമുള്ള ഇദ്ദേഹം കഴിഞ്ഞ 13 വർഷമായി സലാലയിലുണ്ട്. സലാലയിലെ വിവിധ സാമൂഹിക-സംഘടന നേതാക്കൾ ആശുപത്രിയിലെത്തി അക്ബറിനെ കണ്ടിരുന്നു. വലിയ സുഹൃദ്വലയത്തിന് ഉടമയായ അക്ബർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന പ്രാർഥനയിലാണ് എല്ലാവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.