‘പ്രളയാനന്തര പുനരധിവാസം ഏറെ വെല്ലുവിളി നിറഞ്ഞത്’
text_fieldsമസ്കത്ത്: പ്രളയാനന്തര പുനരധിവാസം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. പ്രളയം ഏറ്റവും നാശം വിതച്ച മേഖലയാണ് പറവൂർ. പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും കേരളത്തെ തോളിലേറ്റിയ പ്രവാസി സമൂഹത്തിൽതന്നെയാണ് പുനരധിവാസ വിഷയത്തിലും പ്രതീക്ഷ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കുറെക്കൂടി സുതാര്യത കൈക്കൊള്ളണം. ആദ്യം പ്രളയദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങണം. പലരും അകമഴിഞ്ഞ് സഹായിക്കാൻ തയാറാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണം വക മാറി ചെലവഴിക്കാൻ ഉള്ള സാധ്യത കൂടുതലാണെന്നതിനാൽ മടിക്കുകയാണ്. കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ നിലനിൽക്കുന്നത് പ്രവാസി നിക്ഷേപം കൊണ്ടാണ്. എന്നാൽ, പ്രളയസമയത്ത് കടം നൽകാൻ ഒരു ബാങ്കും തയാറായില്ല എന്നത് ഖേദകരമാണ്.
ഇതിനെതിരെ പ്രവാസികൾ ശക്തമായി പ്രതികരിക്കണം. പ്രവാസികൾ ധനസഹായത്തിനൊപ്പം അവരുടെ കർമ്മ ശേഷിയും നവകേരള പദ്ധതിക്കായി വിനിയോഗിക്കണം. ഇത്ര വലിയ പ്രളയക്കെടുതി ഉണ്ടായിട്ടും കേന്ദ്രം ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്. ഉത്തരാഖണ്ഡ് പ്രളയ കാലത്ത് പന്ത്രണ്ടായിരം കോടി രൂപയാണ് കേന്ദ്രം സഹായമായി നൽകിയത്. 30,000 കോടി രൂപയെങ്കിലും വേണ്ടി വരുന്ന പുനരധിവാസ പദ്ധതികൾക്ക് കേന്ദ്രം ഇനിയും കാര്യമായി സഹായിക്കണം. അശാസ്ത്രീയ സമീപനം പ്രളയത്തിെൻറ ആഘാതം വർധിപ്പിച്ചു. ഇത് മുൻനിർത്തി ഭാവിയിൽ ഡിസാസ്റ്റർ മാനേജ്മൻറ് കാര്യക്ഷമമാക്കണമെന്നത് സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തും.
പറവൂരിലെ ഗതാഗത കുരുക്കിന് കാരണം ഹൈവേ വികസനം നടക്കാത്തതാണെന്നും എം.എൽ.എയാണ് അതിന് ഉത്തരവാദിയെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇടപ്പള്ളി മുതൽ മംഗലാപുരം വരെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ സ്ഥലമെടുപ്പ് ഉൾപ്പെടെ കാര്യങ്ങൾ ചെയ്യേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാറുകളാണ്. കേവലം 25 കിലോമീറ്റർ വരുന്ന പറവൂർ മേഖലയിൽ എം.എൽ.എയാണ് പാത വികസനത്തിന് എതിര് എന്നുള്ള അഭിപ്രായം തികച്ചും ബാലിശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.