റേസിങ് ട്രാക്കിലെ വിജയക്കുതിപ്പ് തുടർന്ന് മലയാളി ബാലൻ ഷൊനാൽ
text_fieldsമസ്കത്ത്: ചെറുകാറുകളുടെ റേസിങ്ങായ ഗോ കാർട്ടിങ്ങിൽ വിജയക്കുതിപ്പ് തുടർന്ന് മലയാളിയായ ഏഴു വയസ്സുകാരൻ ശ്രദ്ധേയനാകുന്നു. ദുബൈ ബാംബിനോ കപ്പ്, യു.എ.ഇ റോട്ടക്സ് മാക്സ് ചലഞ്ച്, ഇയാമി എക്സ് 30 ടൂർണമെൻറുകളുടെ ആദ്യ റൗണ്ടുകളിലാണ് അൽ ഗൂബ്ര സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഷൊനാൽ കുനിമ്മൽ ഒന്നാമതെത്തിയത്. അഞ്ചുമുതൽ എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ ബാംബിനോ വിഭാഗത്തിലാണ് ഇൗ ‘കുട്ടി ഷൂമാക്കർ’ വളയം പിടിക്കുന്നത്. ദുബൈ ബാംബിനോ കപ്പിെൻറ ആദ്യ റൗണ്ടിലെ നാല് ഹീറ്റ്സുകളിൽ രണ്ടെണ്ണത്തിൽ ഷൊനാൽ ഒന്നാമതെത്തി. മറ്റു രണ്ടെണ്ണത്തിൽ ഷൊനാൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കുറിച്ചു. മൊത്തം 186 പോയൻറാണ് ഷൊനാലിന് ലഭിച്ചത്. യു.എ.ഇ റോട്ടക്സ് മാക്സ് ചലഞ്ച്, ഇയാമി എക്സ് 30 ടൂർണമെൻറുകളിലും മികച്ച സമയം കുറിച്ചാണ് ഷൊനാൽ ആദ്യ റൗണ്ടിൽ മുന്നിലെത്തിയത്.
മൂന്ന് ചാമ്പ്യൻഷിപ്പുകളിലുമായി 19 റേസുകളാണ് ആകെയുള്ളത്. രണ്ടാം റൗണ്ട് റേസുകൾക്കുള്ള ഒരുക്കത്തിലാണ് ഇൗ കുരുന്ന് റേസിങ് പ്രതിഭ. ഒക്ടോബർ 19, 26, നവംബർ മൂന്ന് തീയതികളിലായാണ് അടുത്ത റൗണ്ട് റേസ്. കാര്‍ട്ടിങ് റേസില്‍ ദേശീയതലത്തില്‍ കിരീടങ്ങളും പുരസ്കാരങ്ങളും ഇതിനോടകം ഈ കൊച്ചു മിടുക്കന് നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ റോട്ടക്സ് മാക്സ് ചലഞ്ച് ചാമ്പ്യൻഷിപ്പിൽ ഒാവറോൾ ചാമ്പ്യനായിരുന്ന ഷൊനാൽ ഇയാമി എക്സ് 30 ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു. മസ്കത്തില് െഎ.ടി മേഖലയിൽ ജോലിചെയ്യുന്ന കോഴിക്കോട് വെള്ളിമാട്കുന്ന് ‘െഎശ്വര്യ’യിൽ ഷോജെയ് കുനിമ്മലിെൻറയും ഫലസ്തീൻ സ്വദേശിനിയും ഡോക്ടറുമായ നബ്റീസിെൻറയും മകനാണ് ഇൗ കൊച്ചുമിടുക്കൻ. മൂന്നര വയസ്സുകാരി ഷെലീൻ അനുജത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.