ലുബാൻ: നാളെമുതൽ കനത്ത മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ലുബാൻ ചുഴലിക്കാറ്റ് സലാല തീരത്തു നിന്ന് 480 കി ലോമീറ്റർ അകലെയെത്തിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. പടിഞ്ഞാറ്/ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് യമൻ തീരവും സമീപത്തുള്ള ദോഫാർ ഗവർണറേറ്റ് തീരവും ലക്ഷ്യമാക്കിയാണ് കാറ്റിെൻറ സഞ്ചാരം. നിലവിൽ 119 കിലോമീറ്റർ മുതൽ 137 കിലോമീറ്റർ വരെയാണ് കാറ്റിെൻറ കേന്ദ്രഭാഗത്തെ വേഗം. ഇത് ശക്തിപ്പെട്ട് അതിതീവ്ര വിഭാഗത്തിൽപെടുന്ന കാറ്റഗറി രണ്ട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇന്നുമുതൽ ദോഫാർ ഗവർണറേറ്റിെൻറയും അൽ വുസ്ത ഗവർണറേറ്റിെൻറ തെക്കൻ ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
നേരിട്ടുള്ള ആഘാതത്തിെൻറ ഫലമായി ശനിയാഴ്ച ഉച്ച കഴിഞ്ഞ് ദോഫാർ, തെക്കൻ അൽ വുസ്ത ഭാഗങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരമാലകൾ ആറുമുതൽ എട്ടുമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. കാറ്റ് തീരത്തോട് അടുത്തതിെൻറ ഫലമായി ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങൾ മേഘാവൃതമാണ്. വരണ്ടതും ചൂടില്ലാത്തതുമായ കാലാവസ്ഥയാണ് ഉള്ളതെന്നും സലാലയിലെ താമസക്കാർ പറഞ്ഞു. ലുബാനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷനൽ എമർജൻസി മാനേജ്മെൻറ് സെൻറർ അറിയിച്ചു. ആവശ്യമെങ്കിൽ അഭയ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ 61 സ്കൂളുകൾ തയാറാക്കിയിട്ടുണ്ട്. കാറ്റിെൻറ നേരിട്ടുള്ള ആഘാതങ്ങൾ കൂടുതലായി ബാധിക്കുമെന്ന് കരുതുന്ന ദോഫാർ ഗവർണറേറ്റിെൻറ കിഴക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഇതിനായി ഇന്ധന ടാങ്കറുകൾ വിന്യസിച്ചിട്ടുണ്ട്. മറ്റു ഗവർണറേറ്റുകളിൽ അവശ്യവസ്തുക്കളുമായുള്ള ട്രക്കുകൾ എത്തിയതായും നാഷനൽ എമർജൻസി മാനേജ്മെൻറ് സെൻറർ ട്വിറ്ററിൽ അറിയിച്ചു.
ഇന്നുമുതൽ സലാലയിലേക്കുള്ളതും സലാലയിൽനിന്ന് മസ്യൂന, മർമൂൽ എന്നിവിടങ്ങളിലേക്കുമുള്ള ബസ് സർവിസുകൾ നിർത്തിവെക്കാൻ സാധ്യതയുണ്ടെന്ന് മുവാസലാത്ത് അറിയിച്ചു. സലാല തുറമുഖത്തിെൻറ പ്രവർത്തനം വ്യാഴാഴ്ച രാവിലെ മുതൽ നിർത്തിവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ മുൻനിർത്തി വിവിധ സേനാവിഭാഗങ്ങളെയും പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും ദോഫാർ ഗവർണറേറ്റിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളും രേക്ഷാപകരണങ്ങളും കൂടുതലായി എത്തിച്ചിട്ടുമുണ്ട്. സ്ഥാപനങ്ങളോടും മതിയായ മുൻകരുതലുകൾ എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്ന ഒരുക്കത്തിലാണ്. ഭക്ഷണസാധനങ്ങൾക്കൊപ്പം മെഴുകുതിരിയും കുടിവെള്ളവും കൂടുതലായി വാങ്ങി സ്റ്റോക് ചെയ്യുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്.വ്യാഴാഴ്ച ചിലയിടങ്ങളിൽ കാറ്റടിച്ചതായും റിപ്പോർട്ടുകളുണ്ട്. ദുകം വിലായത്തിൽ വ്യാഴാഴ്ച രാത്രി സാമാന്യം നല്ല മഴ ലഭിക്കുകയും ചെയ്തു
അതിനിടെ കാറ്റ് കിഴക്കൻ യമൻ ഭാഗത്തേക്ക് വഴിതിരിയാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ അഭിപ്രായപ്പെട്ടു. കിഴക്കൻ യമനിൽ ശനിയാഴ്ച രാത്രിയോടെ കാറ്റ് കര തൊടാൻ സാധ്യതയുണ്ടെന്ന് അക്യുവെതറിലെ മുതിർന്ന നിരീക്ഷകനായ ജേസൺ നിക്കോളാസ് പറയുന്നു. കാറ്റ് തീരത്തോടടുത്ത് കടന്നുപോകുന്നതിെൻറ ഫലമായി ദോഫാർ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.