അവയവദാനം: നിബന്ധനകളിൽ സർക്കാർ മാറ്റംവരുത്തി
text_fieldsമസ്കത്ത്: നിർബന്ധിത ഘട്ടത്തിൽ പ്രായപൂർത്തിയാകാത്തവർക്കും അടുത്ത ബന്ധുക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. അവയവ ദാതാക്കൾക്ക് ചുരുങ്ങിയത് 18 വയസ്സെങ്കിലും ഉണ്ടാകണമെന്ന ഒമാൻ അവയവദാന നിയമത്തിലെ ചട്ടം ഭേദഗതി ചെയ്താണ് സർക്കാർ പുതിയ മന്ത്രിതല ഉത്തരവ് പുറത്തിറക്കിയത്.
നിർബന്ധിത സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്തവർക്കും മജ്ജയും അവയവങ്ങളും ദാനം ചെയ്യാവുന്നതാണ്. ദാതാവിെൻറ ആരോഗ്യസ്ഥിതി ഉറപ്പാക്കണം. രണ്ടാം വിഭാഗം ബന്ധത്തിൽപെട്ടവർക്ക് വരെ മാത്രമാണ് ഇത് നൽകാൻ അനുവാദം. മാതാപിതാക്കൾ, മക്കൾ, പിതാമഹർ, ചെറുമക്കൾ, സഹോദരങ്ങൾ എന്നിവരാണ് ഇൗ ഗണത്തിൽപെടുന്നത്. അവയവദാനം നൽകുന്ന കുട്ടിയുടെ രക്ഷിതാവ് ഇതുസംബന്ധിച്ച സമ്മതപത്രം എഴുതിനൽകുകയും വേണം. രോഗിക്ക് അവയവം മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ദാനം അനുവദിക്കുക. പ്രായപൂർത്തിയാകാത്തയാൾക്ക് അപകടകരമായ ശാരീരിക അവസ്ഥയാണെങ്കിലും അനുവദിക്കില്ല.
പ്രായപൂർത്തിയായവരുടെ അവയവദാനത്തിനും വ്യക്തമായ മാർഗനിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. വലിയമ്മാവൻ, ഒന്നാം കസിൻ വരെയുള്ള നാലാംഘട്ട ബന്ധുക്കൾക്കാണ് അവയവദാനം അനുവദിക്കുക. അവയവദാനം അത്യാവശ്യമായ ഘട്ടത്തിൽ ബന്ധുവല്ലാത്തവർക്കും ദാനം നടത്താൻ കഴിയും. പേക്ഷ, ഇതിന് സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയുടെ അംഗീകാരം ആവശ്യമായിവരും. ജീവിച്ചിരിക്കുന്ന ഒരാളുടെ അവയവം ദാനം ചെയ്യുന്നതിന് ദാതാവിെൻറ എഴുതിനൽകുന്ന സമ്മതപത്രം നിർബന്ധമാണ്. എന്നാൽ, സമ്മതപത്രം നേടിയെടുക്കുന്നതിന് സാമ്പത്തികമോ വൈകാരികമോ മാനസികമോ ആയ ഒരു സമ്മർദവും പ്രയോഗിക്കാൻ പാടില്ലെന്നും നിയമത്തിലുണ്ട്. ഇത്തരം എല്ലാ വിഷയങ്ങളിലും മെഡിക്കൽ കാരണവുമുണ്ടായിരിക്കണം. മരിച്ചയാളുടെ അവയവം ദാനം ചെയ്യുന്ന വിഷയത്തിലും ഏറെ നിബന്ധനകളുണ്ട്.
മരിച്ചയാൾ മരിക്കുന്നതിനുമുമ്പ് നൽകിയ സമ്മതപത്രമോ മരിച്ചയാളുടെ നിയമപരമായ രക്ഷിതാവ് നൽകുന്ന സമ്മതപത്രമോ ഇതിനാവശ്യമായിരിക്കും. ദാനം നൽകുന്നയാൾ മരിച്ചുവെന്ന് തെളിയിക്കാൻ മൂന്നു വിഭാഗം ഡോക്ടർമാരിൽനിന്നുള്ള റിപ്പോർട്ട് നിർബന്ധമാണ്. അവയവദാനം നടത്താൻ അനുവാദം ലഭിച്ച മെഡിക്കൽ സ്ഥാപനങ്ങൾക്കു മാത്രമാണ് ശസ്ത്രക്രിയ നടത്താൻ അനുവാദം. പൊതുവായ അവയവദാനത്തിൽ ഉഭയകക്ഷി നിബന്ധന ഇല്ലാത്തപക്ഷം ദാതാവിെൻറയും അവയവം സ്വീകരിച്ചയാളുടെയും വ്യക്തിത്വം പരസ്പരം വെളിപ്പെടുത്തരുത്. ഇൗ നിബന്ധന തെറ്റിച്ചാൽ 3000 റിയാൽ പിഴ നൽകണം. അവയവങ്ങളുടെ വിൽപനയോ വാങ്ങലോ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ഇൗ വിഭാഗത്തിൽ നിയമം ലംഘിച്ചാൽ 6000 റിയാൽ പിഴ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.