ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു
text_fieldsമസ്കത്ത്: ദുബൈ മെർക്കൈന്റൽ എക്സ്ചേഞ്ചിൽ ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു. മേയിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണയുടെ വില ബാരലിന് 110.56 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇത് വ്യാഴാഴ്ചത്തെ വിലയെക്കാൾ 4.81 ഡോളർ കുറവാണ്. വ്യാഴാഴ്ച 115.37 ഡോളറായിരുന്നു വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എണ്ണ വില കുത്തനെ ഇടിയുകയാണ്. രണ്ടു ദിവസംകൊണ്ട് 17.15 ഡോളറിന്റെ കുറവാണുണ്ടായത്. ബുധനാഴ്ച ഒമാൻ എണ്ണവില ബാരലിന് 127.71 ഡോളർ വരെ എത്തിയിരുന്നു. വരും ദിവസങ്ങളിലും എണ്ണവില കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
അടുത്ത ദിവസങ്ങളിൽ ഏഴു ശതമാനം വില കുറയുമെന്നാണ് കണക്കുകൂട്ടൽ. ആഗോള മാർക്കറ്റിലും എണ്ണവില കാര്യമായി കുറയുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണക്ക് ആഗോള മാർക്കറ്റിൽ വിലക്കേർപ്പെടുത്തിയതോടെയാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ആഗോള മാർക്കറ്റിലും എണ്ണവില ബാരലിന് 139 ഡോളർ വരെ എത്തിയിരുന്നു. 2008 ശേഷമുള്ള എണ്ണയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ,
വ്യാഴം, വെള്ളി ദിവസങ്ങളിലായി എണ്ണവില കുറയുകയായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്നതിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് റഷ്യ. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണക്ക് വിലക്കേർപ്പെടുത്തിയതോടെ ആഗോള മാർക്കറ്റിൽ എണ്ണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി എണ്ണ ഉൽപാദന രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുകയായിരുന്നു.
കാനഡ അമേരിക്കയിലേക്കുള്ള എണ്ണ ഉൽപാദനം വർധിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. കാനഡയുടെ അമേരിക്കയിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതി 1,80,000 ബാരലായി ഉയർത്തിയിരുന്നു. പ്രതിദിനം 70,000 ബാരലാണ് കാനഡ വർധിപ്പിച്ചത്. അമേരിക്കയിലേക്ക് പൈപ്പ് ലൈൻ വഴിയാണ് കാനഡയിൽനിന്ന് എണ്ണ കൊണ്ടുവരുന്നത്. റഷ്യൻ എണ്ണക്ക് കയറ്റുമതി പ്രതിസന്ധി നേരിട്ടതോടെ എണ്ണ ഉൽപാദന രാജ്യങ്ങളായ വെനിസ്വേലയോടും ഇറാനോടുമുള്ള നയങ്ങളിൽ അമേരിക്ക മാറ്റം വരുത്തണമെന്നുള്ള ആവശ്യവും സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്.
അതിനിടെ സ്വർണവിലയും കുറയാൻ തുടങ്ങി. വെള്ളിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 24 റിയാലാണ് ഒമാനിലെ ജ്വല്ലറികൾ ഈടാക്കിയത്. വ്യാഴാഴ്ച 24.450 റിയാലായിരുന്നു സ്വർണവില. ബുധനാഴ്ച സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. ഗ്രാമിന് 25.100 റിയാലായിരുന്നു വില. രണ്ടു ദിവസംകൊണ്ട് ഒരു ഗ്രാമിന് 1.100 റിയാലാണ് കുറഞ്ഞത്. എന്നാൽ, റിയാലിന്റെ വിനിമയനിരക്കിൽ വർധനയാണ് ഇന്നുണ്ടായത്. ഒരു റിയാലിന് 198.50 എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ വിനിമയസ്ഥാപനങ്ങൾ നൽകിയത്. ശനി, ഞായർ ദിവസങ്ങളിലും ഇതുതന്നെയായിരിക്കും നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.