റസിഡൻറ് വിസയുള്ളവർക്ക് ഒമാനിലേക്ക് തിരികെ വരാൻ അനുമതി
text_fieldsമസ്കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡൻറ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി തുടങ്ങി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അനുമതി നൽകേണ്ടത്. തൊഴിൽ വിസയിലുള്ളവർക്ക് പുറമെ ഫാമിലി ജോയിനിങ് വിസയിലുള്ളവർക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കാവുന്നതാണ്.
തിരികെ വരേണ്ടവരുടെ വിസ ഏത് കമ്പനിക്ക് കീഴിലാണോ ആ കമ്പനിയുടെ ലെറ്റർഹെഡിലാണ് അപേക്ഷ നൽകേണ്ടത്. പാസ്പോർട്ട്, വിസ,റസിഡൻറ് കാർഡ് കോപ്പികൾ എന്നിവ ഇമെയിലിൽ അറ്റാച്ച് ചെയ്യണം. ഇതോടൊപ്പം നാട്ടിൽ നിന്ന് അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ട സാഹചര്യവും ഇമെയിലിൽ വിശദമാക്കണം. CONSULAR@MOFA.GOV.OM എന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഒാരോ കേസും പ്രത്യേകം പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകുക.
ഇങ്ങനെ അനുമതി നൽകുന്നവരുടെ പട്ടിക എയർ ഇന്ത്യ എക്സ്പ്രസിന് കൈമാറുകയാണ് ചെയ്യുക. തിരികെ വരുന്നവർക്കുള്ള ടിക്കറ്റിന് എയർഇന്ത്യ എക്സ്പ്രസ് 220 റിയാൽ മുതൽ 230 റിയാൽ വരെയാണ് ഒരു ടിക്കറ്റിന് ഇൗടാക്കുന്നത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾക്കാണ് വിദേശകാര്യ മന്ത്രാലയം പൊതുവെ മുൻഗണന നൽകുന്നത്. ഇതോടൊപ്പം ലോക്ഡൗണിൽ നാട്ടിൽ കുടുങ്ങിയ കുട്ടികളടക്കം ഫാമിലി വിസയിലുള്ളവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്.
നാട്ടിൽ കുടുങ്ങിയ തെൻറ ഭാര്യയെയും മകനെയും തിരികെ കൊണ്ടുവരുന്നതിനായുള്ള അപേക്ഷക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതായി മസ്കത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും പഠിക്കുന്ന റസിഡൻറ് വിസയുള്ള മലയാളി വിദ്യാർഥികൾ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിലായി ഒമാനിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ഒമാൻ എയർ വഴിക്കും വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിക്ക് ശ്രമിക്കാവുന്നതാണ്. അനുമതി ലഭിക്കുന്ന പക്ഷം സർവീസ് ചാർജായി അമ്പത് റിയാൽ നൽകേണ്ടി വരും. ഇന്ത്യയിലേക്ക് ചാർേട്ടഡ് സർവീസായി വന്ന് മടങ്ങുന്ന ഒമാൻ എയർ വിമാനങ്ങളിലായിരിക്കും ഇവർക്ക് മടങ്ങാനായി സാധിക്കുക. ഇതിന് പുതുതായി ടിക്കറ്റ് എടുക്കേണ്ടിയും വരും. ഒമാൻ എയർ വഴി അനുമതിക്ക് ശ്രമിക്കുന്നവർ പാസ്പോർട്ടും റസിഡൻറ് കാർഡ് കോപ്പിയും infomct@omanair.com എന്ന വിലാസത്തിൽ ഇമെയിലായി നൽകണം. അനുമതി സംബന്ധിച്ച മറുപടി അഞ്ച് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ലഭിക്കും.