ഒമാനിൽ ഇൻഷൂറൻസ് കമ്പനികൾ കോവിഡ് ചികിത്സാ ചെലവ് വഹിക്കണം
text_fieldsമസ്കത്ത്: ആരോഗ്യ ഇൻഷൂറൻസ് എടുത്തവർക്ക് കോവിഡ് ബാധിച്ചാൽ ചികിത്സാ ചെലവുകൾ ഇൻഷൂറൻസ് കമ്പനികൾ വഹിക്കണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിർദേശിച്ചു. അതോറിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല സാലിം അൽ സാൽമി ഞായറാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19 സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെട്ടവരും ഒമാൻ ഇൻഷൂറൻസ് അസോസിയേഷനും നടത്തിയ ചർച്ചക്കൊടുവിലാണ് ഇത് സംബന്ധമായ തീരുമാനമായത്.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിനുണ്ടാവുന്ന സാമ്പത്തിക ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇൻഷൂറൻസ് കമ്പനികളെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇത് സംബന്ധമായ നിയമം നടപ്പിലായതായി സി.എം.എ അറിയിച്ചു.
കോവിഡ് വൈറസ് പരിശോധനകളുടെയും ചികിത്സകളുടെയും ചെലവ് കമ്പനികൾ എത്രയും പെെട്ടന്ന് ഇൻഷൂറൻസ് കവറേജിനുള്ളിൽ കൊണ്ടുവരണമെന്ന് സി.എം.എ അറിയിച്ചു. ഏതെങ്കിലും ആശുപത്രികളിൽ കോവിഡ് ചികിത്സ നടത്തിയാലും വാർഷിക പോളിസി പരിധിയിൽ കൊണ്ട് വരണം. നിലവിൽ ഏതെങ്കിലും ആശുപത്രികളിൽ ചികിത്സ തേടുന്നവരും ഇൻഷൂറൻസ് പോളിസി പരിധിയിൽ വരും. അതോടൊപ്പം ആശുപത്രികളിൽ ചികിത്സ തേടുന്ന സമയത്ത് കോവിഡ് ലക്ഷണങ്ങൾ കണ്ടാലും ഇൻഷൂറൻസ് കമ്പനികൾ ചെലവുകൾ വഹിക്കണം.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച ചികിത്സാ നിരക്കുകളും മാർഗ നിർദേശങ്ങളും സർക്കുലറിൽ വ്യക്തമാക്കി. ഇതനുസരിച്ച് വിവിധ ചികിത്സകൾക്കുളള നിരക്കുകളും പുറത്തിറക്കി. കോവിഡ് സ്ഥിരീകരിക്കാനുള്ള പി.സി.ആർ പരിശോധനക്ക് 30 റിയാലാണ് നിരക്ക്.
ഇൻഷൂറൻസ് കമ്പനികളും കോവിഡ് പരിശോധനാ ചെലവുകൾ വഹിക്കണമെന്ന ഒമാൻ അധികൃതരുടെ നിർദേശം നിലവിൽ വന്ന് ഒരാഴ്ചക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ഇതനുസരിച്ച് ആരോഗ്യ ഇൻഷൂറൻസ് എടുത്ത എല്ലാവരും കോവിഡ് ചികിത്സയുടെ പരിധിയിൽ വരും. നേരത്തെ പകർച്ച വ്യാധികൾ ഇൻഷ്യുറൻസ് പരിധിയിൽ വന്നിരുന്നില്ല. എന്നാൽ വർഷം പരമാവധി അനുവദിക്കാൻ പറ്റുന്ന സംഖ്യ മാത്രമായിരിക്കും കോവിഡിനും അനുവദിക്കുക. വർഷത്തിൽ രണ്ടായിരം റിയാലിെൻറ കവറേജ് ഉള്ളവർക്ക് ആ സംഖ്യ മാത്രമെ ഇൻഷൂറൻസ് കമ്പനി അനുവദിക്കുകയുള്ളൂ. ഒമാനിൽ ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഇൻഷൂറൻസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അതിനാൽ സാധാരണക്കാർക്ക് ഇൗ പദ്ധതിയുടെ ഫലം ലഭിക്കില്ല. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ നടന്നുവരുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.