ദേശീയ ദിനത്തിൽ വാനിലുയരാൻ
text_fieldsരാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷത്തിൽ അഭിമാനമായി വാനിൽ പറന്നുയരാൻ രാജ്യത്തെ ഏറ്റവും വലിയ കൊടിമരവും അൽഖുവൈറിൽ ഒരുങ്ങുന്നു. അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ ഭാഗമായാണ് കൊടിമരം മസ്കത്ത് മുനിസിപ്പാലിറ്റി നിർമിച്ചിരിക്കുന്നത്. കൊടിമരത്തിന് 126 മീറ്റർ ഉയരമുണ്ട്. ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നൽകിയത്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം യാഥാർഥ്യമായത്. 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായി അൽ ഖുവൈർ സ്ക്വയറിലെ കൊടിമരം നിലകൊള്ളും. 135 ടൺ സ്റ്റീലിലാണ് കൊടിമരം നിർമിച്ചിട്ടുള്ളത്. കൊടിമരത്തിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്.
ആവശ്യമായ എൻജിനീയറിങ് പഠനങ്ങളും പൂർത്തിയാക്കി അനുമതികൾ നേടിയതിന് ശേഷമാണ് അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 54ാമത് ദേശീയ ദിനാഘോഷ വേളയിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അൽഖുവൈർ സ്ക്വയർ പദ്ധതിയിൽ നിരവധി വിനോദ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, ഈന്തപ്പനകൾ, നടപ്പാത, സൈക്ലിങ് പാതകൾ, ഔട്ട്ഡോർ ആർട്സ് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ, സ്കേറ്റ് പാർക്ക്, കായിക പ്രവർത്തനങ്ങൾക്കായി നിയുക്ത പ്രദേശങ്ങൾ എന്നിവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികൾ, 107 സ്ഥലങ്ങളുള്ള പാർക്കിങ് സ്ഥലം തുടങ്ങിയ പൊതു സൗകര്യങ്ങളും പദ്ധതിയിലുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്ഡോർ സ്പോർട്സിനുമുള്ള സങ്കേതമായി മസ്കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും.
ഒമാന്റെ 54ാമത് ദേശീയ ദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. ദേശീയദിനാഘോഷത്തിന് അലങ്കരിക്കാനുള്ള ദേശീയ പതാകയും ചിഹ്നങ്ങളുമെല്ലാം രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ട്. മത്ര സൂഖിൽനിന്നുള്ള കാഴ്ചകൾ ഫോട്ടോ-.കെ. ഷഫീർ
ഒമാന്റെ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിർത്തുന്നത്. മസ്കത്ത് ഗവർണറേറ്റിലെ മസ്കത്ത് മുനിസിപ്പാലിറ്റിയും മേഖലയിലെയും ആഗോളതലത്തിലെയും മുൻനിര ഇരുമ്പ്, ഉരുക്ക് ഉൽപാദകരായ ജിൻഡാൽ ഷെയ്ഡ് അയൺ ആൻഡ് സ്റ്റീൽ എന്നിവക്കുമിടയിലുള്ള ഫലപ്രദമായ സഹകരണമാണ് പദ്ധതിക്ക് പിറകിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

