നൂറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ വിസയില്ലാതെ പ്രവേശനം അനുവദിക്കും
text_fieldsമസ്കത്ത്: നൂറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതിന് ഒപ്പം വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിെൻറ കൂടി ഭാഗമായാണ് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്ഘടനയിൽ ടൂറിസം മേഖലയുടെ വിഹിതം ഉയർത്താൻ സാധിക്കും. ഉയർന്ന വരുമാനക്കാരിൽ നിന്ന് നികുതി ഇൗടാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ് വരുമാന നികുതി ഇൗടാക്കുക. ഇൗ നികുതി ഏതൊക്കെ രീതിയിൽ, ആരിൽ നിന്നൊക്കെ ഇൗടാക്കണമെന്നതടക്കം വിഷയങ്ങൾ പഠന വിധേയമാക്കി വരുകയാണ്.
2020-24 വർഷത്തേക്കുള്ള ധനസന്തുലന പദ്ധതിക്ക് സുൽത്താൻ നേരത്തേ അംഗീകാരം നൽകിയിരുന്നു. സുസ്ഥിര നിലവാരത്തിലുള്ള ധനസന്തുലനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 2024ഒാടെ 12.1 ശതകോടി റിയാലിെൻറ വരുമാനവും 12.6 ശതകോടി റിയാലിെൻറ ചെലവുമാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക വളർച്ച, വരുമാന വൈവിധ്യവത്കരണം, ചെലവഴിക്കലിെൻറ കാര്യക്ഷമത വർധിപ്പിക്കൽ, സാമൂഹിക സുരക്ഷാ സംവിധാനം ശക്തമാക്കൽ തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിെൻറ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം, സർക്കാർ ഫീസുകളുടെ പുനർ നിർണയം, തൊഴിൽ വിപണിയുടെ പരിഷ്കരണം, വിദേശ നിക്ഷേപം ആകർഷിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.
വരുമാന വൈവിധ്യവത്കരണത്തിെൻറ ഭാഗമായി നിക്ഷേപ ഏജൻസി സ്ഥാപിക്കൽ, നികുതി ശേഖരണം ശക്തമാക്കൽ, മൂല്ല്യ വർധിത നികുതി തുടങ്ങിയവയാണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ചെലവഴിക്കലിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിെൻറ വിവിധ വകുപ്പുകളുടെ പ്രവർത്തന ചെലവ് ഏകീകരിക്കുന്നതടക്കം നടപടികൾ കൈകൊള്ളും. ധനകാര്യ പരിഷ്കരണങ്ങൾ നിശ്ചിത വരുമാനക്കാരെ ബാധിക്കാതിരിക്കാൻ സമഗ്രമായ സാമൂഹിക സുരക്ഷാ സംവിധാനവും നടപ്പിലാക്കും. പദ്ധതിയിലെ നിക്ഷേപ ഏജൻസി സ്ഥാപിക്കൽ അടക്കം പദ്ധതികൾ ഒമാൻ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റുപദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കും.