ഈദ് നിറവിൽ ഇന്ന് വലിയ ആഘോഷം...
text_fieldsപെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി പരമ്പരാഗത ചന്തകളിലെത്തിയ കുട്ടികൾ
മസ്കത്ത്: ആത്മ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ പുതുക്കി വിശ്വാസികൾ വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. രാജ്യത്തെ മസ്ജിദുകളിലേക്കും ഈദുഗാഹുകളിലേക്കും കുട്ടികളടക്കമുള്ള ആബാലവൃദ്ധജനങ്ങൾ രാവിലെ മുതൽക്കുതന്നെ ഒഴുകി തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കും. പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്. രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ പലയിടത്തും രാവിലെ ആറ് മണിയോടനുബന്ധിച്ചാണ് ഈദ് ഗാഹുകളും നമസ്കാരങ്ങളും ഒരുക്കിയിരിക്കുന്നത്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമരാണ് നേതൃത്വം നൽകുന്നത്.
പെരുന്നാൾ പ്രാർഥനയും ഉദൂഹിയത്തും വീടുകളിലും താമസ ഇടങ്ങളിലും നടക്കും. ഉദൂഹിയത്ത് പൊതു സ്ഥലങ്ങളിൽ അനുവദനീയമല്ലാത്തത്തിനാൽ അറവ് ശാലകളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇത്തവണ മലയാളികൂട്ടായ്മകളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കുറവായിരിക്കും. മധ്യവേനലവധി ആരംഭിച്ചതോടെ ഭൂരിഭാഗം പ്രവാസികളും നേരത്തെ തന്നെ നാടണഞ്ഞിരുന്നു.
പെരുന്നാളിനായുള്ള അവസാന വട്ട ഒരുക്കത്തിനായി സ്വദേശികളും വിദേശികളും ഒഴുകിയതോടെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പരമ്പരാഗത സൂഖുകളിലും വ്യാഴാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ച് ഹൈപർമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾക്കും പെരുന്നാൾ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് വ്യാപാര സ്ഥാപനങ്ങൾ നൽകുന്നത്. വസ്ത്രങ്ങൾക്ക് നല്ല ഓഫറുകൾ എല്ലാ ഹൈപർമാർക്കറ്റുകളും നൽകുന്നുണ്ട്.
സീബ് ബീച്ച് സൈഡ് റോഡിലെ പെരുന്നാൾ തിരക്ക് -ഫോട്ടോ അൻസാർ കരുനാഗപ്പള്ളി
പെരുന്നാൾ വിപണിയിൽ ഉപേഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി കർശന പരിശോധനകളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരതയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നിരുന്നത്. ഓഫർ ആനൂകൂല്യങ്ങൾ, വിലക്കിഴുവുകൾ എന്നിവയെല്ലാം കൃത്യമായി തന്നെയാണോ നൽകുന്നത് എന്നായിരുന്നു അധികൃതർ പരിശോധിച്ചിരുന്നത്. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ആണ് ബലിപെരുന്നാൾ നമസ്കാരത്തിന് പങ്കെടുക്കുക. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദി കുടുംബം, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, ദാഖിലിയ ഗവർണറേറ്റിലെ സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വാലികൾ, ശൈഖുമാർ, വിശിഷ്ട വ്യക്തികൾ, പൗരന്മാർ എന്നിവർ സുൽത്താന്റെ കൂടെ പ്രാർഥനയിൽ പങ്കാളിയാകും.
പെരുന്നാൾ അവധിക്കാല ദിവസങ്ങളിൽ മുവാസലാത്ത് സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് ആശ്വാസമാണ്. സ്വന്തമായി വാഹനങ്ങളില്ലാത്ത പ്രവാസികളടക്കമുള്ളവർക്ക് പെരുന്നാൾ അവധി ദിനങ്ങളിൽ വിവിധ ടൂറിസറ്റ് സ്ഥലങ്ങളിലേക്കും മറ്റും പോകാൻ ഇത് ഉപകാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

